കുഴിമന്തി കഴിച്ച് വിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Thrissur

തൃശൂര്‍: കുഴിമന്തി കഴിച്ച് വിഷബാധയേറ്റ സ്ത്രീ മരിച്ചു. പെരിഞ്ഞനം പൊന്‍മാനിക്കുടം സ്വദേശി നുസൈബ (56) ആണ് മരിച്ചത്. രായംമരക്കാര്‍ വീട്ടില്‍ ഹസ്ബുവിന്റെ ഭാര്യയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം വടക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന സെയിന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാത്രി സെയിന്‍ ഹോട്ടലില്‍ നിന്നും കുഴിമന്തി പാഴ്‌സല്‍ വാങ്ങി നുസൈബ വീട്ടില്‍ വച്ച് കഴിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഭക്ഷണം കഴിച്ച നാല് പേര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച സ്ഥിതി മോശമായതിനെ തുടര്‍ന്ന് നുസൈബയെ ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്.

വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 178 പേരോളമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സ തേടിയെത്തിയത്. ഹോട്ടലില്‍ വന്ന് കഴിച്ചവര്‍ക്കും പാഴ്‌സല്‍ വാങ്ങി കൊണ്ടുപോയി കഴിച്ചവര്‍ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് അധികവും ആശുപത്രിയിലുള്ളത്.

കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, പെരിഞ്ഞനം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ആണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മയോണൈസിന്റെ പ്രശ്‌നമാണോ ഭക്ഷ്യവിഷബാധയ്ക്ക് കാരണം എന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമെ പറയാന്‍ സാധിക്കുകയുള്ളൂവെന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.