യുവതിയെ കഴുത്തറത്തുകൊന്ന് 67-കാരന്‍ ജീവനൊടുക്കി

Eranakulam

പറവൂര്‍: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം 67കാരന്‍ തൂങ്ങി മരിച്ചു. എറണാകുളം പറവൂരിലാണ് മകന്റെ ഭാര്യയെ കഴുത്തറത്തുകൊലപ്പെടുത്തിയശേഷം 67-കാരന്‍ തൂങ്ങി മരിച്ചത്. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യന്‍ ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു(31)വിനെ കൊലപ്പെടുത്തിയത്.

സെബാസ്റ്റ്യന്‍ വീടിനകത്തെ മുറിയില്‍വച്ചാണ് മരുമകളുടെ കഴുത്തറത്തത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിളിച്ചോടി അയല്‍പക്കത്തെ വീട്ടിലെത്തി രക്തംവാര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ, വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് അടച്ചിട്ട വാതില്‍ ചവിട്ടിപ്പൊളിച്ച് വീടിന്റെ അകത്തു കടന്നതോടെയാണ് സെബാസ്റ്റ്യനെ ജനലില്‍ തൂങ്ങിയനിലയില്‍ കണ്ടത്.

ഷാനുവിന് അഞ്ചുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. കൊലപാതകത്തിനു പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. തന്റെ ഭാര്യയും പിതാവും തമ്മില്‍ വഴക്കു പതിവായിരുന്നെന്നു ഷാനുവിന്റെ ഭര്‍ത്താവ് സിനോജ് പറഞ്ഞു. ഭക്ഷണ കാര്യങ്ങളെച്ചൊല്ലി ആറു മാസം മുന്‍പു വഴക്ക് രൂക്ഷമായെന്നും ഇതിനുശേഷം പിതാവിനോടു ഷാനു സംസാരിക്കാറില്ലെന്നും സിനോജ് പറഞ്ഞു.

സിനോജ് രാവിലെ ജോലിക്കുപോയ ശേഷം എട്ടു മണിക്ക് ഷാനുവിനെ വിളിച്ചിരുന്നെന്നും അപ്പോള്‍ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും സിനോജ് പറഞ്ഞു. പിതാവുമായി യോജിച്ചു പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സിനോജിന്റെ സഹോദരന്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്താണു താമസം. ഇവരുടെ മാതാവ് രണ്ട് ദിവസം മുന്‍പ് സഹോദരന്റെ വീട്ടിലായിരുന്നു.