അത് അപകടമല്ല ? അനുജയെ കൂടെ കൂട്ടി ഹാഷിം ആത്മഹത്യ ചെയ്തതെന്ന് സംശയം

Pathanamthitta

പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി രണ്ടുപേര്‍ മരിച്ച വാഹനാപകടത്തില്‍ ദുരൂഹത. കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ് സ്‌കൂളിലെ അധ്യാപിക നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവര്‍ മരിച്ചിരുന്നു. ഈ അപകടം ആസൂത്രണം ചെയ്ത ആത്മഹത്യയാണെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.

അനുജ ടൂര്‍ കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് മടങ്ങിവരുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തിയാണ് സുഹൃത്ത് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. സഹ അധ്യാപകര്‍ക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വാഹനം തടഞ്ഞ് അനുജയെ കൂട്ടികൊണ്ടു പോകുമ്പോള്‍ അസ്വാഭാവികത തോന്നിയില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗതയില്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. കാര്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി. കെ പി റോഡില്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.