കോഴയില്‍ വലഞ്ഞ് ബി ജെ പി: കേന്ദ്ര നേതൃത്വവും വെട്ടില്‍, അനില്‍ ആന്‍റണിക്ക് പുറമെ മറ്റൊരു ബി ജെ പി സ്ഥാനാര്‍ത്ഥിക്കെതിരെയും ആരോപണം

Kerala

തിരുവനന്തപുരം: കേന്ദ്ര നേതൃത്വം നേരിട്ടു നിയോഗിച്ച പത്തനംതിട്ടയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി കോഴ ആരോപണ കുടുക്കിലായതോടെ വെട്ടിലായി ബി ജെ പി. തലയൂരാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കുരുക്കിലേക്കാണ് അനില്‍ ആന്റണി പതിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ബി ജെ പിയെ ഏറെ വലക്കുന്നത്.

കുപ്രസിദ്ധ അധികാര ദല്ലാളും വ്യവസായിയുമായ നന്ദകുമാറാണ് തെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ അനില്‍ ആന്റണിക്കെതിരെ കോഴ ആരോപണവുമായി രംഗത്തു വന്നത്. രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്ത് കേരള ഹൈക്കോടതിയില്‍ ഒരു അഭിഭാഷകനെ സി ബി ഐയുടെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ആയി നിയമിക്കുന്നതിന് തന്റെ കയ്യില്‍ നിന്ന് 25 ലക്ഷം രൂപ അനില്‍ ആന്റണി കൈക്കൂലിയായി വാങ്ങിയെന്ന നന്ദകുമാറിന്റെ ആരോപണമാണ് ബി ജെ പിയെ വെട്ടിലാക്കിയിരിക്കുന്നത്. ബി ജെ പി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണിയുടെ മകനെ കോണ്‍ഗ്രസില്‍ എത്തിച്ചത്. ഇതാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിനെതിരെ കേരള നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പ് ഉയരാന്‍ ഇടയാക്കിയത്.

അനില്‍ ആന്റണി പണം വാങ്ങി സ്വാധീനം ഉപയോഗിച്ചെങ്കിലും യു പി എ സര്‍ക്കാറിന്റെ കാലത്ത് നിയമനം നല്‍കിയിരുന്നില്ല. നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അതിനും അനില്‍ ആന്റണി തയ്യാറായില്ല. തുടര്‍ന്ന് അന്നത്തെ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യനെ സമീപിച്ചു. എന്നിട്ടും നടക്കാതായതോടെ അന്തരിച്ച മുന്‍ എം പിയും തൃക്കാക്കര എം എല്‍ എയുമായിരുന്ന പി ടി തോമസിനെ വിവരം അറിയിച്ചു. പി ടി തോമസ് ഇടപെട്ടശേഷമാണ് അനില്‍ ഗഡുക്കളായി പണം തിരിച്ചു നല്‍കിയത്.’ -ഇതായിരുന്നു നന്ദകുമാറിന്റെ ആരോപണം. ഈ ആരോപണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍#്കകുന്നത് അനില്‍ ആന്റണി മാത്രമാണ്. കോണ്‍ഗ്രസ് പ്രതിക്കൂട്ടിലില്ല. അതുകൊണ്ട് തന്നെ അഴിമതിക്കാരനായ ആളെ ചുമക്കേണ്ട അവസ്ഥയിപ്പോള്‍ ബി ജെ പിക്കാണ്. എന്തുപറഞ്ഞാണ് അനിലിനെ ന്യായീകരിക്കേണ്ടത് എന്നതാണ് ബി ജെ പിയെ കുഴക്കുന്നത്.

അതേസമയം ആരോപണത്തെ ശരിവെച്ചും തള്ളിയും വ്യത്യസ്ത പ്രതികരണമാണ് കോണ്‍ഗ്രസിനകത്തു നിന്ന് വന്നത്. ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പി ടി തോമസിന്റെ പത്‌നി ഉമാ തോമസ് എം എല്‍ എ നിഷേധിച്ചിരുന്നു. എന്നാല്‍ അനില്‍ ആന്റണിയില്‍ നിന്നും പണം തിരികെ കിട്ടാന്‍ നന്ദകുമാര്‍ തന്നെ സമീപിച്ചിരുന്നെന്നും തുക വാങ്ങിയെങ്കില്‍ തിരികെ നല്‍കാന്‍ താന്‍ പറഞ്ഞെന്നും പി ജെ കുര്യന്‍ സ്ഥിരീകരിച്ചു. അതോടെ അനില്‍ കൂടുതല്‍ കുരുക്കിലാകുകയും ചെയ്തു.

രണ്ടാം യു പി എ മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന എ കെ ആന്റണിയെ ഉപയോഗിച്ച് മകന്‍ നടത്തിയ നിരവധി കോഴ ഇടപാടുകളില്‍ ഒന്നാണിതെന്ന ആരോപണം കോണ്‍ഗ്രസിലും സാമൂഹിക മാധ്യമങ്ങളിലും ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ തന്റെ ജയം തടയാന്‍ യു ഡി എഫ് നന്ദകുമാറിനെ ഇറക്കിയെന്ന ദുര്‍ബ്ബല പ്രതിരോധമാണ് അനില്‍ ആന്റണിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

അതിനിടെ കേരളത്തിന്റെ ചുമതലുള്ള പ്രകാശ് ജാവദേക്കര്‍ ഇതു സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നന്ദകുമാറിനെ തനിക്കറിയില്ലെന്നു പ്രതികരിച്ചത് വന്‍ നാണക്കേടിനിടയാക്കിയിട്ടുണ്ട്. ജാവദേക്കറുടെ പ്രതികരണത്തിനു പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രകാശ് ജാവദേക്കര്‍ പാര്‍ട്ടി വാഹനം ഒഴിവാക്കി നന്ദകുമാറിന്റെ വാഹനത്തില്‍ കയറിപ്പോകുന്ന ചിത്രം ഒരു മലയാളം ന്യൂസ് ചാനല്‍ പുറത്തു വിട്ടു. ഇതോടെയാണ് ബി ജെ പി കൂടുതല്‍ നാണക്കേടിലായത്.

ഡല്‍ഹിയില്‍ നിന്ന് ഒരു വര്‍ഷം മുന്‍പ് ഒരേ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ നന്ദകുമാറും ജാവദേക്കറും നന്ദകുമാറിന്റെ വാഹനത്തില്‍ കയറിപ്പോകുന്ന ദൃശ്യങ്ങളോടെ ജാവദേക്കര്‍ക്കും നന്ദകുമാറിനെ അറിയാമെന്നതിനു തെളിവായിട്ടുണ്ട്. ബി ജെ പിയിലെ ആര്‍ക്കൊക്കെ നന്ദകുമാറുമായി ബന്ധമുണ്ടെന്ന ചോദ്യവും ഉയരന്നുണ്ട്.

അതിനിടെ ആരോപണം നിഷേധിച്ചതോടെ അനില്‍ ആന്റണിയുടെ പങ്ക് തെളിയിക്കുന്ന വീഡിയോ പുറത്തുവിടുമെന്ന ഭീഷണിയിലാണ് നന്ദകുമാര്‍. കോണ്‍ഗ്രസിനകത്തെ ചേരിപ്പോരിന്റെ ഭാഗമായി എ കെ ആന്റണിയെ ലക്ഷ്യമിട്ട് ദല്ലാള്‍ നന്ദകുമാറിനെ മുന്‍ നിര്‍ത്തി നടത്തുന്ന ആക്രമണം എന്നതില്‍ കവിഞ്ഞ് ആക്ഷേപത്തിന് വില കല്‍പ്പിക്കുന്നില്ലെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണമെന്നാല്ലാതെ അനില്‍ ആന്റണിക്കായി പ്രതിരോധം തീര്‍ക്കാനോ ആരോപണം നിഷേധിക്കാനോ ബി ജെ പിയില്‍ നിന്നും ആരും തയ്യാറായിട്ടുമില്ല.

ആന്റണി പ്രതിരോധ മന്ത്രിയായ കാലത്ത് ഡല്‍ഹിയിലെ സൂപ്പര്‍ ദല്ലാളായ അനില്‍ ആന്റണി രണ്ടു യു പി എ സര്‍ക്കാരുകളെയും വിറ്റു കാശക്കിയെന്നാണ് നന്ദകുമാറിന്റെ ആരോപണം. അതിനിടെ പേരു വെളിപ്പെടുത്താതെ മറ്റൊരു എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്കെതിരെയും നന്ദകുമാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി ജെ പിയുടെ ഒരു തീപ്പൊരി നേതാവ് ഭൂമി തരാമെന്നു പറഞ്ഞ് തന്റെ കയ്യില്‍ നിന്ന് അക്കൗണ്ടിലേക്ക് 10 ലക്ഷം വാങ്ങിയെന്നതാണ് പുതിയ ആരോപണം. നിരന്തരമുള്ള കോഴ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയുടെ സാധ്യതകളെ തകിടം മറിക്കുകയാണ്.