ഹമാസിനു ജന്‍മം നല്കിയ രാഷ്ട്രീയ സാഹചര്യം പരിഹരിക്കുകയാണ് വേണ്ടത്: കെ എന്‍ എം മര്‍കസുദ്ദഅവ

Kerala

കോഴിക്കോട്: ഫലസ്തീന്‍ വിമോചന പോരാളികളുടെ സംഘടനയായി ഉദയം ചെയ്ത ഹമാസിനെ തീവ്രവാദ ചാപ്പകുത്തി അധിക്ഷേപിക്കും മുമ്പ് ഹമാസ് രൂപം കൊള്ളാനിടയായ രാഷ്ട്രീയ സാഹചര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എഴായിരത്തി അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ ദുരിതത്തിന്റെ കാരണക്കാര്‍ ഹമാസാണെന്ന് പറയുന്നവര്‍ വെസ്റ്റ് ബാങ്കില്‍ ഹമാസില്ല എന്നത് ബോധപൂര്‍വം മറക്കുകയാണ്‍. 1987 ല്‍ ഹമാസ് രൂപം കൊള്ളുന്നതിന് മുമ്പ് നാല്പത് വര്‍ഷത്തോളം പതിനായിരക്കണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത് ഹമാസ് തീവ്രവാദത്താലായിരുന്നോ എന്ന് വിമര്‍ശകര്‍ വ്യക്തമാക്കണം.

ജനിച്ച മണ്ണില്‍ ജീവിക്കാനായി പോരാടുന്ന ഫലസ്തീനികളെ തീവ്രവാദ ചാപ്പ കുത്തി പശ്ചിമേഷ്യയില്‍ വേരുറപ്പിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് വഴിയൊരുക്കുന്ന സയണിസ്റ്റ് ഫാസിസ്റ്റ് കൂട്ട് കെട്ടിന് മുസ്ലിം സംഘടനകളെ ചട്ടുകമാക്കി മാറ്റുന്നവര്‍ വസ്തുതകള്‍ക്ക് നേരെ കണ്ണടക്കുകയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

സങ്കുചിക രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ ഫലസ്തീന്‍ വിഷയത്തില്‍ നടക്കുന്ന ശ്രദ്ധേയമായ പ്രതിഷേധങ്ങളെ വില കുറച്ചു കാണുന്ന നീക്കങ്ങള്‍ പ്രതിഷേധാര്‍ഹാമാണ്.

കെ എന്‍ എം മര്‍കസുദ്ദഅവ വൈസ്: പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. എം.അഹ്മദ് കുട്ടി മദനി, എന്‍.എം ജലീല്‍, കെ.പി സക്കരിയ്യ, സി. മമ്മു കോടക്കല്‍, കെ.എം. കുഞ്ഞമ്മദ് മദനി, അബ്ദുലത്തീഫ് കരുമ്പിലാക്കല്‍, കെ.എല്‍.പി.ഹാരിസ്, ഡോ. ഐ.പി സലാം, എം.ടി. മനാഫ്, കെ.എ സുബൈര്‍, ഫൈസല്‍ നന്‍മണ്ട, അബുസ്സലാം പുത്തൂര്‍, ബി.പി.എ ഗഫൂര്‍, അലി മദനി മൊറയൂര്‍, ഡോ. അനസ് കടലുണ്ടി, കെ എം ഹമീദലി, അഫ്‌നിദ പുളിക്കല്‍, സഹല്‍ മുട്ടില്‍, ഡോ. അന്‍വര്‍ സാദത്ത്, റുഖ് സാന വാഴക്കാട്, ആദില്‍ നസീഫ് മങ്കട പ്രസംഗിച്ചു