വ്യക്തിഹത്യ നേരിട്ടത് ഞാന്‍, സത്യം തുറന്നു പറഞ്ഞ സ്ഥിതിക്ക് എല്‍ ഡി എഫ് കൂടെ നില്‍ക്കുമോ?: ഷാഫി പറമ്പില്‍

Kerala

വടകര: അശ്ലീല വീഡിയോയുടെ നിര്‍മാണം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തന്നെ നിഷേധിച്ച സ്ഥിതിക്ക് ഇത്രയും ദിവസം ആര്‍ക്കുനേരെയാണ് രൂക്ഷമായ വ്യക്തിഹത്യ ഉണ്ടായതെന്ന് സി പി എമ്മും സ്ഥാനാര്‍ഥിയും തുറന്നുപറയണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. വീഡിയോയുടെ പേര് പറഞ്ഞ് എനിക്കും കൂടെയുള്ളവര്‍ക്കും നേരെ രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ഉണ്ടായത്. ഇപ്പോള്‍ സ്ഥാനാര്‍ത്ഥി തന്നെ പറയുന്നു ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന്. അങ്ങനെയെങ്കില്‍ ഇത്രയും ദിവസങ്ങള്‍ ഞങ്ങള്‍ക്കെതിരെ പോസ്റ്റ് ഇട്ടവരും നെടുങ്കന്‍ പ്രസ്താവനകള്‍ എഴുതിയവരും തിരുത്താന്‍ തയ്യാറാവുമോ? സ്ഥാനാര്‍ഥി ഉള്‍പ്പെടെ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകുമോ?

വ്യക്തിഹത്യ മറ്റുള്ളവര്‍ക്കെതിരെ ആവാം, തനിക്കെതിരെ മാത്രം പാടില്ല എന്ന നിലപാട് ഒരു പൊതുപ്രവര്‍ത്തകയ്ക്ക് സ്വീകരിക്കാന്‍ കഴിയുമോ? കെ.കെ രമയ്ക്കും രമ്യ ഹരിദാസിനും എതിരെയുണ്ടായ അസഭ്യ വര്‍ഷങ്ങള്‍ തെളിവുകളോടെയാണ് ഉന്നയിച്ചിട്ടുള്ളത്. ഇപ്പോള്‍ സ്ഥാനാര്‍ഥി പറഞ്ഞതുപോലെ പിന്നീട് നിഷേധിക്കേണ്ട കാര്യങ്ങള്‍ അല്ല ഉന്നയിച്ചിട്ടുള്ളത്. സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ വെച്ചാണ് കെ.കെ രമ പരാതി നല്‍കിയിട്ടുള്ളത്. രമ്യയ്‌ക്കെതിരെയുളള അസഭ്യവര്‍ഷം ഇപ്പോഴും പൊതുഇടത്തില്‍ കാണാവുന്നതാണ്.

മുന്‍ എംഎല്‍എയുടെ മകന്റെ ഉള്‍പ്പെടെ അസഭ്യത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നു. കെ.കെ രമ നടത്തിയ വാര്‍ത്താസമ്മേളനം മുറിച്ചു തറിച്ച് പല രൂപത്തില്‍ വികൃതമാക്കി എനിക്കും കൂടെയുള്ളവര്‍ക്കും നേരെ പുതിയ വീഡിയോ ഇറക്കിയിരിക്കുന്നു. ഇവയ്‌ക്കെല്ലാം എതിരെ നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടെ നില്‍ക്കുമോ? എന്തുകൊണ്ടാണ് ഇവയെ ഒന്നും തള്ളിപ്പറയാന്‍ സ്ഥാനാര്‍ത്ഥിയോ എല്‍ഡിഎഫോ തയ്യാറാവാത്തത്? അതൊരു ശരിയായ നിലപാടാണ് എന്ന് പറയാന്‍ കഴിയുമോ? എല്ലാവരോടും കരുതലും ചേര്‍ത്തുനിര്‍ത്തലും എന്നൊക്കെയാണ് പുറത്തു പറയുന്നത് എങ്കില്‍ ആ കരുതല്‍ തന്നോട് മാത്രമാണ് എന്ന് പറയാതെ പറയാതെ പറയുകയല്ലേ സ്ഥാനാര്‍ഥി എന്നും ഷാഫി പറമ്പില്‍ ചോദിച്ചു. കുറ്റ്യാടി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.