ഒറ്റയ്ക്കല്ല, ഇനി കുടംബത്തിനൊപ്പം: വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി രാമകൃഷ്ണ

Kerala

കോഴിക്കോട്: ബന്ധുക്കളെ ചേര്‍ത്ത് പിടിക്കുമ്പോഴും രാമകൃഷ്ണയുടെ കണ്ണുകള്‍ ഇറനണിഞ്ഞിരുന്നു, സങ്കടത്താലല്ല, ആനന്ദത്താല്‍. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ബന്ധുക്കളെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ആന്ധ്രപ്രദേശ് സ്വദേശിയായ രാമകൃഷ്ണ കോഴിക്കോട് ആശാഭവന്റെ പടിയിറങ്ങിയത്. രണ്ട് വര്‍ഷത്തിലധികമായി ആശാഭവനിലുള്ള രാമകൃഷ്ണയെ ബന്ധുക്കളെത്തി സ്വദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന രാമകൃഷ്ണയെ പോലീസ് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടത്തെ ചികിത്സയ്ക്ക് ശേഷം 2020 ആഗസ്റ്റ് 13നാണ് ആശഭവനിലേക്ക് മാറ്റുന്നത്. കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാന്‍ ഭാഷ പ്രശ്‌നമായപ്പോള്‍ രാമകൃഷ്ണയുടെ ബന്ധുക്കളെ കണ്ടെത്തുന്നത് നീണ്ടുപോവുകയായിരുന്നു.

ഏറെ നാളായി മാനസിക പ്രശ്‌നമുള്ള വ്യക്തിയായിരുന്നു രാമകൃഷ്ണ. ആഴ്ചകളോളം പുറത്ത് പോയി വീട്ടില്‍ തിരിച്ചെത്താറാണ് പതിവ്. കഴിഞ്ഞ തവണ വീട്ടില്‍ നിന്നിറങ്ങിയപ്പോഴും അത്തരത്തിലാണെന്നാണ് ബന്ധുക്കള്‍ കരുതിയത്. എന്നാല്‍ തിരിച്ചെത്തിയില്ല. മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജീവനക്കാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എം ശിവന്റെ സഹായത്തോടെയാണ് രാമകൃഷ്ണ ആന്ധ്രപ്രദേശ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. ചോദ്യങ്ങളോട് പൂര്‍ണ്ണമായി പ്രതികരിച്ചതോടെ ബന്ധുക്കളെ കണ്ടെത്തുന്നതും എളുപ്പമായി. തുടര്‍ന്ന് പോലീസ് മുഖേന വീട്ടുകാരെ കണ്ടെത്തി കാര്യങ്ങള്‍ ധരിപ്പിക്കുകയുമായിരുന്നു.

കേരളമായത് കൊണ്ടാണ് സഹോദരനെ ഇങ്ങനെ നോക്കിയതെന്നും എല്ലാവരോടും കടപ്പെട്ടിരിക്കുന്നതായും രാമകൃഷ്ണയുടെ സഹോദരന്‍ ആദി ശേഷയ്യ പറഞ്ഞു. ഭാര്യാ സഹോദരന്‍ വേണു ബാബു, ബന്ധുക്കളായ സായി, രവീന്ദ്രബാബു തുടങ്ങിയവര്‍ എത്തിയാണ് രാമകൃഷ്ണനെ സ്വദേശത്തേക്ക് കൊണ്ടുപോയത്. നാട്ടിലേക്ക് മടങ്ങിയ കുടുംബത്തെ ആശാഭവന്‍ ജീവനക്കാര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ശിവന്‍ എം എന്നിവര്‍ ചേര്‍ന്ന് യാത്രയാക്കി.