കുടിവെള്ളം ശുദ്ധമെന്നുറപ്പിക്കാന്‍ 85 ലാബുകള്‍; ഇതുവരെ പരിശോധിച്ചത് 13 ലക്ഷം സാമ്പിളുകള്‍

Kerala

തിരുവനന്തപുരം: കുടിക്കുന്ന വെള്ളം 100 ശതമാനം ശുദ്ധമെന്നുറപ്പിക്കാനുള്ള പരിശോധനയ്ക്കു സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത് 85 ലാബുകള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഈ പരിശോധനാ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയത് 10 ലക്ഷത്തിലധികം പേരാണ്. കൃത്യമായ കണക്കു പ്രകാരം 13,80,400 ജല സാമ്പിളുകള്‍ ഇക്കാലയളവില്‍ പരിശോധിച്ചു. കൈയെത്തും ദൂരത്തു ജലപരിശോധനാ ലാബുകളെത്തിയതോടെ ശുദ്ധജലത്തെക്കുറിച്ചുള്ള ആശങ്കകകളും ഇല്ലാതായിരിക്കുന്നു.

കിണറുകളിലും കുളങ്ങളിലുമുള്ള വെള്ളവും പൈപ്പ് വെള്ളവുമൊക്കെ ശുദ്ധമെന്നു പരിശോധിച്ച് ഉറപ്പിക്കാനാകുമെന്നതാണു ലാബുകളുടെ പ്രത്യേകത. സംസ്ഥാനത്തെ ജലഗുണനിലവാര പരിശോധന ലാബുകളില്‍ 83 എണ്ണത്തിനും ദേശീയ ഗുണനിലവാര ഏജന്‍സിയായ എന്‍.എ.ബി.എല്‍ന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 2021-22 വര്‍ഷം 5,57,415 സാമ്പിളുകളും 2022-23 വര്‍ഷം 8,22,855 സാമ്പിളുകളുമാണ് ഈ ലാബുകളില്‍ പരിശോധിച്ചത്. ഗ്രാമീണ മേഖലയില്‍ യഥാക്രമം 5,22,003 സാമ്പിളുകളും നഗരങ്ങളില്‍ 35,412 സാമ്പിളുകളും ആദ്യ വര്‍ഷം പരിശോധിച്ചു. തൊട്ടടുത്ത വര്‍ഷം 7.31 ലക്ഷം സാമ്പിളുകളും 90,942 സാമ്പിളുകളും പരിശോധനയ്ക്കായി ലാബുകളില്‍ എത്തി.

കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട് ജില്ലാ ലാബുകളിലാണ് ഏറ്റവും കൂടുതല്‍ ജല സാമ്പിളുകള്‍ ഗുണനിലവാര പരിശോധനയ്ക്ക് എത്തുന്നത്. കട 3025 അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് എല്ലാ ലാബുകളിലും നടക്കുന്നത്. ജില്ലാ ലാബുകളില്‍ 17 മുതല്‍ 25 വരെ പരാമീറ്ററുകള്‍ പരിശോധിക്കാന്‍ സൗകര്യം ഉണ്ട്. ഉപജില്ലാ ലാബുകളില്‍ കുറഞ്ഞത് 10 പരാമീറ്ററുകളാണ് പരിശോധിക്കുന്നത്. എറണാകുളം ജില്ലയിലെ സ്‌റ്റേറ്റ് റഫറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വാട്ടര്‍ ക്വാളിറ്റി (എസ്.ആര്‍.ഐ) അത്യാധുനിക പരിശോധനാ സൗകര്യവുമുണ്ട്. ഘന ലോഹ സാന്നിധ്യം ഉള്‍പ്പെടെ 33 പരാമീറ്ററുകളും കീടനാശിനി സാന്നിധ്യവും ഇവിടെ പരിശോധിക്കാനാകും. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് ഓരോ പരിശോധനയ്ക്കും വേണ്ടിവരുന്ന സമയം.

സംസ്ഥാനത്ത് ജല അതോറിറ്റി പദ്ധതികളുടെ എല്ലാ നദീജല സ്രോതസ്സുകളിലും മണ്‍സൂണിനു മുന്‍പും ശേഷവും ജല പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്. ജില്ലാ ലാബുകളില്‍ പരിശോധിക്കുന്ന സാമ്പിളുകളില്‍ നിന്നും അഞ്ച് ശതമാനം സാമ്പിളുകള്‍ രാസ ഭൗതിക ഗുണനിലവാരം അറിയുന്നതിനുള്ള ക്രോസ് ചെക്കിങ്ങും നടത്തും.

ഉപഭോക്താക്കള്‍ക്ക് ജലഗുണനിലവാര പരിശോധന ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കാനുള്ള സൗകര്യം ജല അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. qpay.kwa.kerala.gov.in ല്‍ പണമടച്ച്, കുടിവെള്ള സാമ്പിള്‍ അതതു ലാബുകളില്‍ എത്തിച്ചാല്‍ സാമ്പിള്‍ പരിശോധിച്ച് ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിവിധ പരിശോധനയ്ക്കുള്ള ഗാര്‍ഹിക നിരക്കുകള്‍ 50 രൂപ മുതല്‍ 250 രൂപ വരെയാണ്. ഗാര്‍ഹികേതര നിരക്കുകള്‍ 100 മുതല്‍ 500 രൂപ. മൂന്നോ അതില്‍ കുറവോ പാരാമീറ്ററുകളാണ് പരിശോധിക്കുന്നതില്‍ 100 രൂപ അധികം ഈടാക്കും. ഇരുവിഭാഗത്തിലും പരിശോധകളുടെ പാക്കേജുകളും ലഭ്യമാണ്.

കുടിവെള്ളത്തിന്റെ രാസഭൗതിക പരിശോധനയ്ക്കായി അന്നു ശേഖരിച്ച രണ്ടു ലിറ്റര്‍ വെള്ളമാണ് എത്തിക്കേണ്ടത്. ബാക്ടീരിയാ പരിശോധയ്ക്കായി അണുവിമുക്ത ബോട്ടിലില്‍ 100 മില്ലി ലിറ്റര്‍ വെള്ളമാണ് എത്തിക്കേണ്ടത്. വിവിധ ജില്ലകളിലെ ലാബുകളുടെ ലൊക്കേഷന്‍, ഫോണ്‍ നമ്പര്‍ എന്നിവ ജല അതോറിറ്റി വെബ്‌സൈറ്റ് ആയ www.kwa.kerala.gov.inല്‍ ലഭ്യമാണ്. ഗുണനിലവാരം ഇല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ അതാത് വ്യക്തികളെയോ, അധികാരികളെയോ ബോധ്യപ്പെടുത്തുകയും പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഗ്രാമീണ മേഖലകളില്‍ നടത്തുന്ന പരിശോധന ഫലങ്ങള്‍ https://ejalshakti.gov.in/WQMIS/ പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്.