ആലപ്പുഴ: 2024 മെയ് ഒന്നുമുതൽ എൽപിജി /സിഎൻജി / എ ടിഎഫ് വില നിർണ്ണയാവകാശം പൂർണ്ണമായും എണ്ണക്കമ്പനികൾക്കു തീറെഴുതുന്ന നിയമം ഉടനടി പിൻവലിക്കണമെന്ന് ദേശീയ ജനതാ പാർട്ടി-ആർ എൽ എം ആവിശ്യപ്പെട്ടു.
വിലനിയന്ത്രണാവകാശം എണ്ണക്കമ്പനികൾക്കു തീറെഴുതുന്ന നിയമം പ്രാബല്യത്തിൽ വരുന്നത്തോടെ രാജ്യത്തെ കോടാനുകോടി ജനങ്ങൾ ദുരിതത്തിലാവുമെന്ന് ദേശീയ ജനതാ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ മുന്നറിയിപ്പു നൽകി.
എല്ലാ മാസവും ഒന്നാം തീയതി എൽപിജി, സിഎൻജി, പിഎൻജി എന്നിവയുടെ നിരക്കുകൾ പരിഷ്കരിക്കാൻ എണ്ണക്കമ്പനികൾക്ക് അനുവാദം നൽകുന്ന നിയമം മെയ് മാസത്തിലാണ് പ്രാബല്യത്തിൽ വരിക.
ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും ഒന്നാം തീയതി എണ്ണക്കമ്പനികൾക്ക് എൽപിജി സിലിണ്ടറിൻ്റെ വില വർദ്ധിപ്പിക്കാൻ കഴിയും. എന്തൊക്കെ ന്യായം പറഞ്ഞാലും ഒടുവിൽ ഇതൊരു കരിനിയമമായി മാറുമെന്ന് പെട്രോൾ, ഡീസൽ വിലനിയന്ത്രണം കമ്പനികളെ ഏൽപ്പിച്ചപ്പോൾ രാജ്യം കണ്ടതാണ്.
നമ്മുടെ ഭരണാധികാരികൾ അനുഭവത്തിൽ നിന്നു പാഠങ്ങൾ പഠിക്കാത്തത് ദൗർഭാഗ്യകരമാണെന്നു കൈപ്പാറേടൻ പറഞ്ഞു.
ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ നിരക്കുകൾക്കു പുറമെ പിഎൻജി, സിഎൻജി, വ്യോമയാന ടർബൈൻ ഇന്ധനമായ എടിഎഫ് എന്നിവയുടെ വിലയും കമ്പനികൾക്കു വർദ്ധിപ്പിക്കാൻ കഴിയുമെന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.
ദേശീയ തലത്തിൽ അധികമാരും ചർച്ച ചെയ്യാതെ കൊണ്ടുവന്ന ഈ നിയനം നടപ്പിലാകുന്നതോടെ രാജ്യത്തെ കോടാനുകോടി ജനങ്ങളുടെ കുടുംബ ബജറ്റ് താറുമാറാവും.
വിമാന ടിക്കറ്റുകളുടെ വില വർദ്ധിക്കുന്നത് വിദേശ ഇന്ത്യാക്കാർക്ക് ഇരുട്ടടിയാവും. ഏവിയേഷൻ ഇൻഡസ്ട്രിയും ആഭ്യന്തര ടൂറിസം മേഖലയും പ്രതിസന്ധിയിലാവും.
പെട്രോളിയം ഉൽപ്പന്നങ്ങൾക്കു പിന്നാലെ എൽപിജി /സിഎൻജി / എടിഎഫ് മേഖലയുടെ വിലനിയന്ത്രണം കൂടി എണ്ണക്കമ്പനികൾ പൂർണ്ണമായും കയ്യടക്കുന്നത് സമ്പദ്ഘടനയിൽ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ബിജു കൈപ്പാറേടൻ പറഞ്ഞു.