56 ഇഞ്ച് നെഞ്ച് ഉണ്ടായിട്ടെന്ത്, പൊതുസംവാദത്തിന് ധൈര്യമില്ല; മോദിയെ പരിഹസിച്ച് ജയറാം രമേശ്

India

ന്യൂദല്‍ഹി: പൊതുസംവാദത്തിന് രാഹുല്‍ ഗാന്ധി സമ്മതമറിയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും മുന്‍ ജഡ്ജിമാരുമായിരുന്നു പൊതുസംവാദം എന്ന ആശയം മുന്നോട്ട് വെച്ചത്. പൊതു സംവാദത്തിനുള്ള ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിക്കുകയും ചെയ്തു. രാഹുല്‍ സമ്മതം അറിയിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പൊതുസംവാദത്തിന് തയ്യാറാണെന്ന കാര്യം അറിയിച്ചിട്ടില്ല. 56 ഇഞ്ച് നെഞ്ചിന് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം വന്നിട്ടില്ലെന്നാണ് ജയറാം രമേശിന്റെ പരിഹാസം. ജയറാം രമേശ് എക്സിലാണ് ഇക്കാര്യം കുറിച്ചത്.

ശനിയാഴ്ചയാണ് പ്രധാനമന്ത്രി മോദിയുമായുള്ള പൊതുസംവാദത്തിനുള്ള ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിച്ചതായി അറിയിച്ചത്. മുന്‍ ജഡ്ജിമാരായ മദന്‍ ബി ലോകൂര്‍, അജിത് പി ഷാ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാം എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപൊതു സംവാദത്തിന് ക്ഷണിച്ചുകൊണ്ട് കത്തെഴുതിയത്. സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിയാണ് മദന്‍ ബി ലോകൂര്‍. എ പി ഷാ ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ്. ദി ഹിന്ദുവിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫാണ് എന്‍ റാം.

നേതാക്കള്‍ തമ്മിലുള്ള ഒരു പൊതുസംവാദം പൊതുജനങ്ങളെ ബോധവത്കരിക്കുക മാത്രമല്ല, ആരോഗ്യകരവും ഊര്‍ജസ്വലവുമായ ജനാധിപത്യത്തെ ഉയര്‍ത്തിക്കാട്ടുക കൂടി ചെയ്യുമെന്ന് ഇവര്‍ അയച്ച കത്തില്‍ പറഞ്ഞിരുന്നു.