കര്‍ണാടകയില്‍ ശനിയാഴ്ച സത്യപ്രതിജ്ഞ

India

ബംഗളുരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വൈകിയും നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനത്തില്‍ എത്തിയത്. ഇതേ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനുള്ള തീരുമാനം.

ഡി കെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. ആറ് പ്രധാന വകുപ്പുകള്‍ അദ്ദേഹത്തിന് നല്‍കിയേക്കും. ഒറ്റ പദവി നിബന്ധനയിലും ഇളവ് നല്‍കി പി സി സി അധ്യക്ഷനായി തുടരാന്‍ അനുവദിക്കും തുടങ്ങിയ കാര്യങ്ങളില്‍ ഡി കെ പക്ഷം സംതൃപ്തരായതോടെയാണ് ശനിയാഴ്ച സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനം.

ഇന്ന് വൈകിട്ട് ഏഴിന് ബംഗളൂരുവില്‍ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം. മൂന്ന് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് കര്‍ണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച അനുനയ നീക്കങ്ങള്‍ക്ക് വിജയം കണ്ടത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ കക്ഷികളില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങി വന്‍നിര തന്നെ സത്യപ്രതിജ്ഞ ചടങ്ങിനെത്തും. പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിപ്രകടനം തന്നെയായി സത്യപ്രതിജ്ഞ ചടങ്ങ് മാറിയേക്കും.