നാന്നൂറിലെത്തി ബീഫ് വില, ഇനിയും വില ഉയര്‍ന്നേക്കാമെന്ന് വ്യാപാരികള്‍

Kerala

കോഴിക്കോട്: ബീഫിന് പ്രിയമേറിയതോടെ വിലയും കൂടി. 300 മുതല്‍ 380 രൂപ വരെ വിലയുണ്ടായിരുന്ന ബീഫിനിപ്പോള്‍ കോഴിക്കോട് ജില്ലയില്‍ 400 രൂപയാണ് വില. കന്നുകാലികളുടെ ലഭ്യതക്കുറവ് കാരണം മൊത്തക്കച്ചവടത്തിലെ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഓള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് വര്‍ധന പ്രഖ്യാപിച്ചത്. വിലവര്‍ധന നഗരത്തിന്റെ വിവിധ മേഖലകളില്‍ നേരത്തേ തന്നെ നിലവില്‍ വന്നിരുന്നു.

കന്നുകാലികളുടെ ലഭ്യത കുറവ് തുടര്‍ന്നാല്‍ ബീഫിനുള്ള വില നാന്നൂറും കടന്ന് മുന്നേറുമെന്നാണ് പറയുന്നത്. കന്നുകാലികള്‍ക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ചിക്കനും ഇരുന്നൂറിന് മുകളില്‍ തന്നെയാണ് വില. കേരളത്തിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുപോലും ഇത്തവണ ചിക്കന് വില കുറഞ്ഞിട്ടില്ല. ഇതിനിടെയാണ് ബീഫിനും വില കൂടുന്നത്.

കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ചയോടെ വില വര്‍ദ്ധന നിലവില്‍ വന്നതായി അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു. ‘ജില്ലയില്‍ ബീഫിന് കിലോഗ്രാമിന് 20 രൂപ വില വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ മാസങ്ങളായി ഇത് പ്രാബല്യത്തില്‍ വന്നു,’ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.