കോഴിക്കോട് : ഉത്തര കേരളത്തിലെ ആദ്യ ECPR ചികിത്സാ സംവിധാനം കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു.ലോക എമർജൻസി മെഡിസിൻ ദിനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ ന്യൂതന ചികിത്സാ സംവിധാനം കസബ സർക്കിൾ ഇൻസ്പെക്ടർ രാജേഷ് എം ഉദ്ഘാടനം നിർവഹിച്ചു.
ഇതോടൊപ്പം സമീപ പ്രദേശങ്ങളിലെ ആശുപത്രികളിൽ ശ്വാസകോശത്തിൻ്റെയും ഹൃദയത്തിൻ്റെയും പ്രവർത്തനം ഗുരുതരമായ രീതിയിൽ തകരാറിലായ രോഗികളെ തുടർ ചികിത്സയ്ക്ക് വേണ്ടി സുരക്ഷിതമായി മാറ്റാൻ ആവശ്യമായ എക്മോ സംവിധാനത്തോടുകൂടിയ 5G എക്‌മോ ആംബുലൻസിൻ്റെയും പ്രവർത്തനം തുടങ്ങി.
ഹൃദയാഘാതമോ മറ്റു കാരണങ്ങൾകൊണ്ടൊ ഹൃദയസ്തംഭനം സംഭവിച്ച് എമർജൻസി വിഭാഗത്തിലെത്തിയ രോഗിക്ക് പുനർജീവന (CPR) ചികിത്സാരീതികൾ നൽകിയിട്ടും ഹൃദയത്തിൻ്റെ പ്രവർത്തനം തൃപ്തികരമായ രീതിയിലേക്ക് എത്താതിരിക്കുമ്പോൾ എക്‌മോ മെഷീനിൻ്റെ സഹായത്തോടെ ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും പ്രവർത്തനങ്ങൾ സുഗമമാക്കുന്നതോടൊപ്പം തലച്ചോറിനു സംഭവിക്കുന്ന ഗുരുതരമായ തകരാറുകൾ ഒരു പരിധി വരെ കുറയ്ക്കാനും സഹായിക്കുന്ന ചികിത്സാരീതിയാണിത്.
ഹൃദയസ്തംഭനം സംഭവിച്ച രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുമിത് സഹായിക്കുന്നു.
വാർത്താ സമ്മേളനത്തിൽ എമർജൻസി വിഭാഗം ഡയറക്ടർ ഡോ. വേണുഗോപാലൻ പി.പി, ഡപ്യൂട്ടി സി എം എസ് നൗഫൽ ബഷീർ,കാർഡിയോളജി വിഭാഗം മേധാവി ഡോ.സൽമാൻ സലാഹുദ്ദീൻ, ക്രിട്ടിക്കൽ കെയർ ഡയരക്ടർ ഡോ.അനൂപ് കുമാർ എ എസ്, കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ.ബിജോയ് ജേക്കബ്, ഡോ.വിനീത് തുടങ്ങിയവർ പങ്കെടുത്തു.