വെള്ളാപ്പള്ളി പ്രസ്താവന: ഡോ. ഹുസൈൻ മടവൂർ രാജി വെച്ചു

Kozhikode

കോഴിക്കോട്: മുസ്‌ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന കേരള നവോത്ഥാന സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവയിൽ പ്രതിഷേധിച്ച് സമിതി വൈസ് ചെയർമാൻ ഡോ.ഹുസൈൻ മടവൂർ സ്ഥാനം രാജി വെച്ചു. അദ്ദേഹത്തിൻ്റെ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമം കൂടിയായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഇടത്പക്ഷ സർക്കാർ മുസ്‌ലിം പ്രീണനം നടത്തുന്നുവെന്നും അത് കൊണ്ടാണ് ഈഴവസമുദായം ഇടപക്ഷത്തെ കൈയ്യൊഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്തതാണ്. അതിനാൽ അദ്ദേഹം പ്രസ്തുത പ്രസ്താവന പിൻവലിക്കണം.

അദ്ദേഹം പറഞ്ഞത് ശരിയാണെങ്കിൽ മുസ്ലിം സമുദായം വോട്ട് ചെയ്ത് ഇടത് പക്ഷത്തെ ജയിപ്പിക്കുമായിരുന്നു. അതുണ്ടായില്ല. മാത്രവുമല്ല, നിരവധി വിഷയങ്ങളിൽ തങ്ങളെ സർക്കാർ അവഗണിച്ചുവെന്നാണ് മുസ്ലിം സമുദായത്തിൻറ പരാതി. സംവരണം, വിദ്യാഭ്യാസ സൗകര്യങ്ങൾ, കോച്ചിംഗ് സെൻ്ററുകൾ, ആരാധനാലയ നിർമ്മാണത്തിന്നുള്ള തടസ്സങ്ങൾ തുടങ്ങിയപ്രശ്നങ്ങൾ മുസ്‌ലിം സമുദായത്തിന് പ്രയാസമുണ്ടാക്കുന്നതാണ്. ജെൻ്റർ ന്യൂട്രാലിറ്റിയുടെയും എൽ ജി ബി റ്റി സംസ്കാരങ്ങൾ സ്കൂൾ കുട്ടികളിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങളെയും സമുദായം തള്ളിക്കളഞ്ഞതാണ്.

മുസ്‌ലിംകളും ഈഴവരും മറ്റെല്ലാ മതേതര വിഭാഗങ്ങളും ഒന്നിച്ച് നിന്ന് പ്രവർത്തിക്കേണ്ട വർത്തമാനകാലത്ത് വെള്ളാപ്പള്ളിയുടെ പ്രസ്താവന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കേ ഉപകാരപ്പെടുകയുള്ളുവെന്നും ഹുസൈൻ മടവൂർ പറഞ്ഞു.