രണ്ടു ലക്ഷം രൂപ സമ്മാനിക്കുന്ന ശ്രീചിത്തിര തിരുനാൾ സ്മാരക ട്രസ്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചു

Thiruvananthapuram

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ മഹാരാജാവിൻറ ഓർമ്മയ്ക്കായി ശ്രീചിത്തിര തിരുനാൾ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 2022 ലെയും 2023 ലെയും നാഷണൽ
അവാർഡുകൾ പ്രഖ്യാപിച്ചു.

2022 ലെ അവാർഡ് രാജ്യം പത്മശ്രീ നൽകി ആദരിച്ച , തിരുവിതാംകൂർ രാജ കുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്കും 2023 ലെ അവാർഡ് വ്യവസായ സംരംഭകനും സാങ്കേതിക വിദഗ്ദ്ധനും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനും സമ്മാനിക്കും അവാർഡ് ജേതാക്കൾക്ക് പ്രശംസ ഫലകവും, രണ്ട് ലക്ഷം രൂപ വീതം ക്യാഷ് പ്രൈസും നൽകും .

സാങ്കേതികം, കല, സിനിമ, സംഗീതം സാഹിത്യം, സ്പോർട്സ് പൊതുപ്രവർത്തനം എന്നീ മേഖലകളിൽ രാജ്യത്തെ സേവനം ചെയ്തിട്ടുള്ള പ്രമുഖ വ്യക്തികൾക്കാണ് 2006 മുതൽ ഈ അവാർഡ് നൽകി വരുന്നത്.

അവാർഡ് ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായ റ്റിപി.ശ്രീനിവാസൻ ( ഓണററി ചെയർമാൻ) , റ്റി.സതീഷ്കുമാർ (മാനേജിങ് ട്രസ്റ്റി), പി കെ ലംബോദരൻ നായർ (IPS Rtd ), കേണൽ ആർജി നായർ, എസ് പുഷ്പവല്ലി (പ്രിൻസിപ്പാൾ, ശ്രീചിത്തിര തിരുനാൾ സ്കൂൾ, കുന്നത്തുകാൽ ) എന്നിവർ ഏകകണ്ഠമായാണ് വിജയികളെ തെരഞ്ഞെടുത്തത്.

ജൂൺ 23 വൈകുന്നേരം 5 മണിക്ക് തമ്പാനൂർ ഹോട്ടൽ ഹൈസിന്ത് ആഡിറ്റോറിയത്തിൽ ട്രസ്റ്റ് ചെയർമാൻ റ്റിപി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്ത് പുരസ്കാര ദാനം നിർവ്വഹിക്കും.

പാറശ്ശാല എം എൽ എ സികെ ഹരീന്ദ്രൻ ആശംസകൾ അർപ്പിക്കും. റ്റി പി ശ്രീനിവാസൻ എഴുതിയ “ഡിപ്ലോമസി ലിബറേറ്റഡ്” എന്ന ബുക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രന് നൽകി, രാജീവ് ചന്ദ്രശേഖർ പ്രകാശനം നിർവഹിക്കും.