കാറിനുള്ളില്‍ കഴുത്തറുത്ത് കൊന്നു; ദീപുവിനെ പണത്തിന് വേണ്ടി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയും മകനും

Thiruvananthapuram

തിരുവനന്തപുരം: കാറിനുള്ളില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കളയിക്കാവിളയില്‍ കൊല്ലപ്പെട്ട കരമന സ്വദേശി ക്വാറി ഉടമ ദീപുവിനെ പണത്തിന് വേണ്ടി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയും മകനും പറയുന്നു. ഇവര്‍ ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇരുവരും പറഞ്ഞു. പണത്തിന്റെ തര്‍ക്കത്തില്‍ നെടുമങ്ങാട് സ്വദേശിയുടെ ഭൂമി അറ്റാച്ച് ചെയ്തിരുന്നുവെന്നും ആ കേസ് കോടതിയിലാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

തന്നെ ഒരു ഗ്യാങ്ങാണ് ഭീഷണിപ്പെടുത്തുന്നതെന്ന് അച്ഛന്‍ പറഞ്ഞിരുന്നതെന്ന് ദീപുവിന്റെ മകന്‍ മാധവ് പറഞ്ഞു. 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും മാധവ് പറഞ്ഞു. ദീപുവിന്റെ കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും വേഗം അറസ്റ്റുണ്ടാകുമെന്നും കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് സുന്ദര വദനം വ്യക്തമാക്കി. രണ്ട് ടീമായി തിരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദീപു ഇപ്പോള്‍ താമസിക്കുന്ന മലയിന്‍കീഴിലെ വീട്ടില്‍ നിന്നും ഇന്നലെ വൈകുന്നേരം ആറരയോടെയാണ് 10 ലക്ഷം രൂപയുമായി തമിഴ്‌നാട്ടിലേക്ക് തിരിച്ചത്. രാത്രി 11 മണിയോടെ കളിയിക്കാവിള പൊലീസ് സ്‌റ്റേഷന് 200 മീറ്റര്‍ അകലെ കാറിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് ദീപുവിന്റെ മൃതേദഹം കണ്ടെത്തിയത്. പൊലീസ് പട്രോളിംഗിനിടെ ബോണറ്റുപൊക്കി ഒരു വാഹനം പാര്‍ക്ക് ചെയ്തതായി കണ്ടെത്തി. പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവര്‍ സീറ്റിലുള്ള ദീപു ബെല്‍റ്റ് ഇട്ടിരിക്കുകയായിരുന്നു. വാഹനം ഓഫ് ചെയ്തിരുന്നില്ല. വാഹനത്തില്‍ നിന്നും ഒരാള്‍ ഇറങ്ങി പോകുന്ന സിസി ടിവി ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചിട്ടുണ്ട്.

ദീപുവിന് മുക്കുന്നിമലയില്‍ ക്വാറി യൂണിറ്റുണ്ട്. ഇപ്പോള്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നില്ല. വീട്ടിനു സമീപമായി ഒരു നെയ്ത്ത് ശാലയുമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും പഴയ ജെസിബി വാങ്ങി പാട്‌സുകള്‍ വില്‍ക്കുന്ന ജോലിയുമുണ്ട്. ഇതിനായി പലപ്പോഴായി കോയമ്പത്തൂരിലേക്കും പൊള്ളാച്ചിയിലേക്കും ദീപു യാത്ര ചെയ്യാറുണ്ട്. അടുത്ത മാസം മുതല്‍ ക്വാറി തുറക്കാനും തീരുമാനിച്ചിരുന്നു. അതിനായി ഒരു ജെസിബി വാങ്ങുന്ന കാര്യവും അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു മാര്‍ത്താണ്ടത്തുള്ള ഒരു ഇട നിലക്കാരനും നെയ്യാറ്റിന്‍കരയിലുള്ള മറ്റൊരാള്‍ക്കും ഒപ്പം യാത്ര ചെയ്യുമെന്നാണ് ജീവനക്കാരനെയും വീട്ടുകാരെയും അറിയിച്ചിരുന്നത്.

നെടുമങ്ങാടുള്ള ഒരു ആക്രികച്ചവടക്കാരനുമായി സാമ്പത്തിക തര്‍ക്കമുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. നെയ്യാറ്റിന്‍കര മുതലുള്ള സിസി ടിവി ദൃശ്യങ്ങല്‍ കളിക്കാവിള പൊലിസ് ശേഖരിച്ചിട്ടുണ്ട്.