പാലായിൽ നടപ്പാതകൾ കൈയ്യേറി സ്ഥിരം പാർക്കിംഗുകൾ നടത്തുന്നതിനെതിരെ നടപടി വേണം

Kottayam

പാലാ: പാലാ നഗരത്തിലെ നടപ്പാതകൾ കൈയ്യേറിക്കുള്ള പാർക്കിംഗുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ചിലയാളുകൾ രാവിലെ മുതൽ രാത്രി വൈകിവരെ നഗരത്തിലെ പലയിടങ്ങളിൽ നടപ്പാതകൾ കൈയ്യേറി സ്ഥിരം പാർക്കിംഗുകൾ നടത്തുകയാണ്. ഇത് കാൽനടക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം നടപടികൾമൂലം മിക്കയിടങ്ങളിലും റോഡിലൂടെ നടക്കേണ്ട ഗതികേടിലാണ് നഗരത്തിലെത്തുന്നവർ. ഇത് മൂലംഅത്യാവശ്യ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്കു ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട്.

സ്കൂൾ സമയത്ത് വിദ്യാർത്ഥികളും ഇതുമൂലം വലയുന്നുണ്ട്. വിവിധ സ്ഥാപനങ്ങൾ നടപ്പാത കൈയ്യേറി തങ്ങളുടെ പാർക്കിംഗ് ഏരിയാ കൾ ആക്കി മാറ്റിയിട്ടുണ്ട്.  ഈരാറ്റുപേട്ട റൂട്ടിൽ മഹാറാണി കവല മുതൽ ചെത്തിമറ്റംവരെയുള്ള ഭാഗത്ത് ഇരുവശത്തും നടപ്പാതകൾ  ഒട്ടേറെപ്പേർ സ്ഥിരം പാർക്കിംഗ് കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്.

വീതി കുറഞ്ഞ നഗരത്തിലെ ചെറിയ റോഡുകളിലും അനധികൃത പാർക്ക് കാൽ നടക്കാർക്കും ദുരിതം സൃഷ്ടിക്കുന്നുണ്ട്. നഗരത്തിൽ രണ്ടു മണിക്കൂറിൽ കൂടുതൽ ഒരേ സ്ഥലത്ത് പാർക്കു ചെയ്യുന്നവർക്കെതിരെയും നടപ്പാത കൈയ്യേറിയവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ജസ്റ്റിൻ ജോർജ്, ബിനു പെരുമന, ജോബി മാത്യു, വിഷ്ണു കെ ആർ, അമൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.