സിനിമകള്‍ക്ക് റിവ്യൂ ചെയ്ത് പണം ഉണ്ടാക്കാം, സൈബര്‍ തട്ടിപ്പ് സംഘം അറസ്റ്റില്‍

Kerala

തിരുവനന്തപുരം: കയ്പമംഗലം സ്വദേശിയെ സിനിമകള്‍ക്ക് റിവ്യൂ ചെയ്ത് പണം ഉണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ നാല് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്ദുള്‍ അയൂബ് ( 25 ) തിരുവനന്തപുരം അനാട് സ്വദേശി ഷഫീര്‍(29), കൊല്ലം മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21) എന്നിവരാണ് പിടിയിലായത്.

ടെലിഗ്രാമില്‍ നിന്ന് ലഭിക്കുന്ന ഫിലിം റിവ്യൂ ആപ്പ് വഴി റിവ്യൂകള്‍ സ്വീകരിക്കുകയും പിന്നീട് ഓരോ ഘട്ടത്തിലും പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തന്ത്രപരമായി പണം നിക്ഷേപിപ്പിക്കുകയും പിന്നീട് ലാഭം എടുക്കുവാനും മറ്റുമായി കൂടുതല്‍ പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് പണം കൈക്കലാക്കുകയുമായിരുന്നു ഇവരുടെ രീതി.

പ്ലക്‌സ് എന്ന സിനിമാ റിവ്യൂ അപ്ലിക്കേഷന്‍ വഴി സിനിമകള്‍ക്ക് റിവ്യൂ എഴുതി നല്‍കുന്നതിന് പ്രതിഫലം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുന്ന ഇവര്‍ ഷെയര്‍ ട്രേഡിംഗിനാണെന്നു പറഞ്ഞ് യുവാക്കളുടേയും കോളജ് വിദ്യാര്‍ഥികളുടെയും പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ എടുത്തതിനു ശേഷം എടിഎം കാര്‍ഡുകള്‍ കൈക്കലാക്കിയതായും പൊലീസ് പറയുന്നു.

തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ഈ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. തട്ടിപ്പുകാരുടെ കൈകളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ പല ആളുകളുടെ പേരിലെടുത്ത 18 ഓളം എടിഎം കാര്‍ഡുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പൊലീസ് അന്വേഷണത്തില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ തിരുവനന്തപുരത്തെ റിസോര്‍ട്ടില്‍ നിന്നുമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. തൃശ്ശൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റ സഹയത്തോടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശ പ്രകാരം കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി വികെ രാജുവിന്റെ മേല്‍നോട്ടത്തില്‍ കയ്പമംഗലം ഇന്‍സ്‌പെക്ടര്‍ എം ഷാജഹാന്റെ നേതൃത്വത്തില്‍ എസ്‌ഐ കെഎസ് സൂരജ്, സീനിയര്‍ സിപിഒ മാരായ സിവി സുനില്‍കുമാര്‍, ടിഎസ് ജ്യോതിഷ്, സിപിഒ മാരായ ടികെ സൂരജ്, പ്രവീണ്‍ ഭാസ്‌ക്കര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് നാലു യുവാക്കളെ അറസ്റ്റ് ചെയ്തത്.