നെയ്യാറ്റിൻകര: പ്രമുഖ കഥാകൃത്തും എൻ.എസ്എസ്. കോളേജ് പ്രിൻസിപ്പലുമായിരുന്ന എസ്.വി വേണുഗോപൻ നായരുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ “എസ്.വി സ്മൃതി സായാഹ്നം’’ നെയ്യാറ്റിൻകര ടൗൺ ഹാളിൽ നടന്നു.
മൂന്നു സെഷനുകളായി എസ്.വി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന സ്മൃതി സംഗമം നിയമസഭാ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനംചെയ്തു. കവി വി.മധുസൂദനൻ നായർ അധ്യക്ഷനായിരുന്നു. നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ രാജ മോഹനൻ, പ്രൊഫ. വി.എൻ മുരളി, ഡോ. ബെറ്റിമോൾ മാത്യു, ബിജു ബാലകൃഷ്ണൻ, ഡോ. എസ്.കെ അജയ്യകുമാർ, സന്തോഷ് പി തമ്പി, വിനോദ് സെൻ, തുടങ്ങിയവർ സംസാരിച്ചു.

അനുസ്മരണത്തിന്റെ ഭാഗമായി ചരിത്രകാരനും അധ്യാപകനുമായ സി.വി.സുരേഷ് മോഡറേറ്ററായി സംഘടിപ്പിച്ച സെമിനാറിൽ പ്രൊഫ. വി.കാർത്തികേയൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ഡി അനിൽകുമാർ, സുരേഷ് ഒഡേസ തുടങ്ങിയവർ എസ്.വി.യുടെ കഥകളും സതീഷ് കിടാരക്കുഴി, ആർ.വി അജയഘോഷ്, വി.എൻ പ്രദീപ് തുടങ്ങിയവർ സ്വന്തം കഥകളും അവതരിപ്പിച്ചു.
എസ്.വി. കഥകൾ ധ്വനിയും പ്രതിധ്വനിയും സാഹിത്യ സംവാദം ബി. അബുരാജിൻ്റെ അധ്യക്ഷതയിൽ കവി കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. എസ്.വി.യുടെ കഥകളിൽ നാടിൻ്റെ മണ്ണും മണവും മമതയും ഇത്തിരി കൂടുതലായി കാണാമെന്ന് അദ്ദേഹം ഉദാഹരണ സഹിതം എടുത്തുകാട്ടി.
എസ്.വി. കഥകളിൽ നിറഞ്ഞു നിൽക്കുന്നത് ശക്തമായ തിരുവിതാംകൂർ ഭാഷയാണ്. എരുമ, പ്രമീള എന്നീ കഥകളിലെ തെരുവുകൾ, വികലാംഗർ എന്നിവ വായിച്ച് മൂന്നുപതിറ്റാണ്ട് പിന്നിട്ടിട്ടും കഥാശില്പമായി മുന്നിൽ നിൽക്കുന്നതായി വി.ആർ. സുധീഷ് വിലയിരുത്തി.

കാണണം എന്ന് പലയാവർത്തി ശ്രമിച്ചിട്ടും നേരിൽ കാണാത്ത വേണുഗോപൻ നായർ എന്ന കഥാകൃത്തിനെ കഥകളിലൂടെ എന്നും മുന്നിൽ കാണുന്ന സാഹിത്യ വിരുതാണ് ശിഹാബുദീൻ പൊയ്ത്തുംകടവിന് പറയാനുണ്ടായിരുന്നത്. എഴുത്ത് ആത്മീയ കലയാണ് അതിനാൽ നല്ലതു കാണുമ്പോൾ നമസ്കരിച്ചില്ലെങ്കിൽ നഷ്ടം എനിക്കു തന്നെ.
അച്ചടിച്ചു വന്ന അക്ഷരക്കൂട്ടിൽ നിന്ന് ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങലാണ് എസ്.വി. കൃതികളുടെ സാഹിത്യ പെരുമയെന്ന് ശിഹാബുദ്ധീൻ ഓർമിപ്പിച്ചു. സാഹിത്യ സംവാദത്തിന് രചനാ വേലപ്പൻ നായർ സ്വാഗതവും എസ്.വിയുടെ പുത്രൻ ശ്രീവത്സൻ നന്ദിയും പ്രകാശിപ്പിച്ചു.