കാസറഗോഡ് : ശമ്പളമായി പതിനായിരങ്ങൾ മാസാമാസം രൊക്കമായി എണ്ണി വാങ്ങുന്ന സർക്കാർ ജീവനക്കാർക്കു 4000 രൂപ ബോണസ് നൽകുന്ന ഇടതുപക്ഷ ഭരണകൂടം പക്ഷേ നിസ്സാര തുക ക്ഷേമ പെൻഷനായി വാങ്ങുന്ന സാധുക്കളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരുകയാണെന്ന് ദേശീയ ജനതാ പാർട്ടി (RLM) കാസർഗോഡ് ജില്ലാക്കമ്മറ്റി ആരോപിച്ചു.
പല ക്ഷേമപെൻഷനുകളും മാസങ്ങളായി കുടിശ്ശികയാണ്. നാമമാത്രമായ ഈ തുക മാത്രം ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിനു വരുന്ന നിരാശ്രയർ
ഇന്ന് ആത്മഹത്യയുടെ വക്കിലാണ്.
അശരണരായ ഈ പട്ടിണിപ്പാവങ്ങളെ കണ്ടില്ലന്നു നടിക്കുന്ന സംസ്ഥാന ഭരണകൂടം പക്ഷേ സംഘടിതരായ സർക്കാർ ജീവനക്കാരുടെ സമ്മർദ്ദത്തിനു വഴങ്ങി വീണ്ടും വീണ്ടും അവർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുകയാണ്. അതിൻ്റെ ഭാരംകൂടി അനുഭവിക്കേണ്ടി വരുന്നത് സാധാരണ പൗരൻമാരാണന്ന് യോഗം വിലയിരുത്തി.
LDF സർക്കാർ അതിൻ്റെ ഇടതുപക്ഷ സ്വഭാവം സ്വയം നഷ്ടപ്പെടുത്തിയിരിക്കുകയാണന്ന് യോഗം ഉത്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി K V ദാമോദരൻ ആരോപിച്ചു.
കണ്ണൂർ ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു.
കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ പുതിയ പ്രസിഡണ്ടായി ഭരതൻ പിലിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ചെറുവത്തൂർ സത്യപാലൻ, P K രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു.