തമിഴ്നാട് മന്ത്രിസഭ പുനസംഘടിപ്പിച്ചു, ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി

India

ചെന്നൈ: തമിഴ്നാട് മന്ത്രിസഭ പുനസംഘടിപ്പിച്ചു. ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ സ്ഥാനം ഏറ്റെടുത്തു. ചെന്നൈ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവർണർ ആർ.എൻ.രവി പുതിയതായി മന്ത്രിസഭയില്‍ എത്തിയവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

മന്ത്രിയായി സെന്തില്‍ ബാലാജി, ഗോവി ചെഴിയൻ, ആർ. രാജേന്ദ്രൻ, എസ്.എം.നാസർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം ഉദയനിധി മന്ത്രിസഭാംഗമായതിനാല്‍ പ്രത്യേക സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടായിരുന്നില്ല.

ജോലിക്ക് കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായി 15 മാസം ജയിലില്‍ കിടന്ന സെന്തില്‍ ബാലാജി ജാമ്യം ലഭിച്ച്‌ തിരിച്ചിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും മന്ത്രി പദവിയില്‍ എത്തിയിരിക്കുന്നത്. ക്ഷീര വികസന വകുപ്പ് മന്ത്രി ടി. മനോജ് ത്യാഗരാജ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഗിൻജി മസ്താൻ, ടൂറിസം വകുപ്പ് മന്ത്രി കെ.രാമചന്ദ്രൻ എന്നിവരെ മാറ്റിയാണ് പുതുമുകങ്ങള്‍ക്ക് അവസരം നല്‍കിയത്.

കായിക- യുവജനക്ഷേമ വകുപ്പുകള്‍ക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകള്‍ കൂടി ഉദയനിധിക്ക് നല്‍കിയിട്ടുണ്ട്. ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ഡിഎംകെ മന്ത്രിമാർ, ഇന്ത്യാ മുന്നണി നേതാക്കള്‍ തുടങ്ങിയവർ പങ്കെടുത്തു.

തമിഴ്നാടിന്‍റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രി പദവി ഒരാള്‍ക്ക് ലഭിക്കുന്നത്. 2009-2011 കാലഘട്ടത്തില്‍ കരുണാനിധി മന്ത്രിസഭയില്‍ എം.കെ.സ്റ്റാലിനും, 2017-21 കാലഘട്ടത്തില്‍ ഇപിഎസ് മന്ത്രിസഭയില്‍ ഒ.പനീർസെല്‍വവും ഉപമുഖ്യമന്ത്രി പദവി കൈകാര്യം ചെയ്തിട്ടുണ്ട്.