കലാനിലയത്തിന്‍റെ അരങ്ങ് ഉണർന്നു, പുത്തൻ സാങ്കേതിക വിദ്യയുമായി പുതു വേദിയിലേക്ക് ഏരീസ് കലാനിലയം: രക്തരക്ഷസിന്‍റെ മൂന്നാം വരവിന് പ്രൗഢ ഗംഭീര സ്വീകരണം

Thrissur

തൃശൂർ : രണ്ടു പതിറ്റാണ്ട് മുമ്പ് രക്തരക്ഷസ്, കടമറ്റത്ത്കത്തനാർ , കായംകുളം കൊച്ചുണ്ണി, നാരദൻ തുടങ്ങിയ മെഗാ നാടകങ്ങൾ അവതരിപ്പിച്ച് നാടിനെ ത്രസിപ്പിച്ച കലാനിലയത്തിന്റെ അരങ്ങ് വീണ്ടും ഉണർന്നു . രണ്ടര മണിക്കൂർ ദൈർഘ്യമേറിയ രക്തരക്ഷസ് എന്ന നാടകമാണ് ഏറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടി 10000 ചതുരശ്രയടി വിസ്തീർണത്തിൽ തിരുവഞ്ചിക്കുളം ക്ഷേത്ര മൈതാനിയിൽ പ്രദർശിപ്പിച്ചത് . ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതിവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നാടകീയതയുടെ 25 രാവുകള്‍ക്ക് തിരികൊളുത്തി. ജഗതി എന്‍ കെ ആചാരിയും മറ്റും മലയാളിക്ക്‌ നല്‍കിയ സംഭാവനകളെ ഈ അവസരത്തില്‍ സ്മരിക്കുന്നുവെന്നു മന്ത്രി പറഞ്ഞു.

സർ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്‌ കലാനിലയത്തെ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രദർശനം കൂടിയാണ് ഇത് . ഏരീസ് കലാലയത്തിന്റെ കൂട്ടുകെട്ടിൽ വീണ്ടും രംഗപടം അണിയുന്ന രക്തരക്ഷസ് , ഒരു വേദിയിൽ 20 ദിവസങ്ങളിലായി രണ്ടു പ്രദർശനങ്ങളാണ് അവതരിപ്പിക്കുക. ഡിജിറ്റല്‍ 7.1 ശബ്ദമികവോടുകൂടിയാണ് ഏരീസ് കലാനിലയത്തിന്റെ പ്രദര്‍ശനങ്ങള്‍. പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തില്‍ പ്രദര്‍ശനം നടത്തുക എന്നതിനൊപ്പം അന്താരാഷ്ട്രതലത്തില്‍ ഭാരതീയകലകള്‍ക്കും കലാകാരന്മാര്‍ക്കും വേദികളും അംഗീകാരങ്ങളും യോഗ്യതകളും സൃഷ്ടിച്ചെടുക്കാനുള്ള ബ്രാന്‍ഡാക്കി മാറ്റിയെടുക്കുക എന്നതും ആണ് ഏരീസ് കലാനിലയത്തിന്റെ ലക്ഷ്യം.

രക്തരക്ഷസ്സ് ഇക്കുറി ചാപ്റ്റര്‍ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. ഒന്നാം ഭാഗത്തില്‍ പറയാന്‍ ബാക്കി വെച്ച രക്തരക്ഷസ്സിന്റെ ഒരു മഹാരഹസ്യം രണ്ടാം ഭാഗത്തിലൂടെ അരനൂറ്റാണ്ടിന് ശേഷം അരങ്ങില്‍ .നൂറ്റമ്പതിലേറെ കലാകാരന്‍മാരും സാങ്കേതികപ്രവര്‍ത്തകരും ഭാഗമാകുന്ന നാടകം ഒരു വേദിയില്‍ 25 മുതല്‍ 30വരെ ദിവസങ്ങളാണ് അവതരിപ്പിക്കുക. ഒരു ദിവസം രണ്ടു പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. വൈകുന്നേരം 6.00 നും രാത്രി 9 നുമാണ് അവതരണം. 700, 500, 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.

മലയാള നാടകവേദിയില്‍ സ്പെക്ടക്കുലർ എഫക്ട് എന്ന വേറിട്ട ദൃശ്യാനുഭവം തീര്‍ത്ത കലാനിലയത്തിന്റെ സ്ഥിരം നാടകവേദിയിൽ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന നാടകങ്ങള്‍ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് കലാനിലയം കൃഷ്ണന്‍നായരായരുന്നു. കാടും മേടും തിരമാലകളും വെള്ളച്ചാട്ടവും വിമാനവും ഒക്കെ കലാനിലയം അരങ്ങില്‍ അവതരിപ്പിച്ചു. പ്രശസ്ത പാൻ ഇന്ത്യൻ സിനിമാതാരം വിയാൻ മംഗലശ്ശേരിയടക്കം നിരവധി തെന്നിന്ത്യൻ താരങ്ങളും ഈ നാടകത്തിൽ അഭിനയിക്കുന്നുണ്ട്.

പ്രേക്ഷകരിൽ വിസ്മയം സൃഷ്ടിച്ച കലാനിലയം ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായതിൽ ഏറെ അഭിമാനം ഉണ്ടെന്ന് സർ സോഹൻ റോയ് പറഞ്ഞു. കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലുള്ള നാടക അവതരണത്തിലൂടെയാണ് ഈ നാടകസംഘം ശ്രദ്ധേയമായത് എന്നും, ‘ നാടകം സിനിമ പോലെ നാടാകെ ‘ ഇളക്കി ജന മനസ്സുകൾ കീഴടക്കിയ കലാനിലയം ഇനി പുത്തൻ ആശയത്തോടെ വീണ്ടും നാടക പ്രേമികളിലേക്ക് എത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

1963ൽ ശ്രീ കലാനിലയം കൃഷ്ണൻ നായർ നിലവിലെ നാടക സങ്കല്പത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സ്ഥിരം വേദിയെന്ന ആശയവുമായി രംഗത്ത് എത്തി . 150ലധികം കലാകാരന്മാർ കലാനിലയത്തിന്റെ ഭാഗമായിരുന്നു അന്ന് . സിനിമാതാരം ജഗതി ശ്രീകുമാറിന്റെ പിതാവ് ജഗതി എൻ. കെ ആചാരി കലാനിലയത്തിന്റെ നാടകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.കേരളത്തിന് പുറത്ത് മൊഴിമാറ്റി മറ്റ് സംസ്ഥാനത്തും നാടകാവതരണം നടത്തിയിട്ടുണ്ട് . സ്കൂൾതലം മുതൽ തന്നെ കുട്ടികളിൽ നാടകത്തെക്കുറിച്ചുള്ള പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഏരീസ് കലാനിലയത്തിന് ഉണ്ട് . ഓരോ വിദ്യാലയങ്ങളിലും ഇതിനായി പ്രത്യേക ഡ്രാമ ക്ലബ്ബുകൾ രൂപീകരിക്കും . ഇതുവഴി കുട്ടികളുടെ അഭിരുചി വളർത്താൻ ആകും എന്നുള്ള പ്രതീക്ഷയിലാണ് ഏരീസ്.