കോഴിക്കോട്: ഇന്ത്യാ ഗവൺമെൻ്റ് ഔദ്യോഗിക അതിഥിയായി ഭാരതം സന്ദർശിക്കുന്ന
മദീന ഹറം ഇമാം: ശൈഖ് ഡോ. അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ കോഴിക്കോട്ടെത്തി. ഏതാനും പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷം
ഇസ്‌ലാം: മാനവികതയുടെയും സമാധാനത്തിന്റെയും മതം എന്ന പ്രമേയത്തിൽ ഇന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് കെ.എൻ. എം സംഘടിപ്പിക്കുന്ന
സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്യുവാനാണ് അദ്ദേഹം ദൽഹിയിലെ പരിപാടിക്ക് ശേഷം കോഴിക്കോട്ടെത്തിയത്.

ഇന്ന് കടപ്പുറത്ത് വെച്ച് മഗ്‌രിബ് നമസ്കാരത്തിന് ഇമാം നേതൃത്വം നൽകുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ലോക സമാധാന സമ്മേളനത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ,
ടി.പി അബ്ദുല്ലക്കോയ മദനി , പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ. എ, എം.കെ രാഘവൻ എം.പി ,ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, അഹമദ് ദേവർകോവിൽ എം.എൽ. എ, ഡോ. ഫസൽ ഗഫൂർ, എം മുഹമ്മദ് മദനി, ഡോ. ഹുസൈൻ മടവൂർ എന്നിവർ പ്രസംഗിക്കുന്നുമുണ്ട്.
എടവണ്ണ ജാമിഅ നദ്‌വിയ്യ സന്ദർശനത്തിന് ശേഷം അദ്ദേഹം ഏതാനും പരിപാടികൾക്കായി എറണാകുളത്തേക്ക് പോകും. അവിടെ നിന്ന് സഊദി അറേബ്യയിലേക്ക് മടങ്ങുമെന്നാണറിയുന്നത്. മദീനാ ഇമാം ശൈഖ് ഡോ. അബ്ദുല്ലാഹ് അൽ ബുഅയ്ജാനെ കെ. എൻ. എം നേതാക്കളായ ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, ഡോ. എം. ഐ. മജീദ് സ്വലാഹി എന്നിവർ കോഴിക്കോട് എയർ പോർട്ടിൽ വെച്ച് സ്വീകരിച്ചു.