ബജറ്റിലൂടെ സര്‍ക്കാര്‍ പാലാക്കാരെ അപമാനിച്ചു: മാണി സി കാപ്പന്‍

Kottayam

പാലാ: ജനകീയ പ്രാധാന്യമുള്ള ആവശ്യങ്ങള്‍ക്കു തുക മാറ്റിവയ്ക്കാതെ സ്വകാര്യ ട്രസ്റ്റിന് 5 കോടി മാറ്റിവച്ചതിലൂടെ ഒരു ജനതയെ മുഴുവന്‍ സര്‍ക്കാര്‍ അപമാനിച്ചെന്നു മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. കേരള ബജറ്റിനോട് പ്രതികരിക്കുകയായിരുന്നു എം എല്‍ എ.

സംസ്ഥാന ബജറ്റ് പാലാക്കാരെ പൂര്‍ണ്ണമായും നിരാശപ്പെടുത്തിയെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ചൂണ്ടിക്കാട്ടി. പാലായിലെ പദ്ധതികള്‍ക്കു ആകെ എട്ടു കോടി രൂപ മാത്രം അനുവദിച്ച ധനമന്ത്രി കെ എം മാണി ഫൗണ്ടേഷന്‍ എന്ന സ്വകാര്യ ട്രസ്റ്റിന് മാത്രമായി 5 കോടി രൂപ നീക്കിവച്ചു. കെ എം മാണിക്ക് പാലായില്‍ നിരവധി സ്മാരകങ്ങള്‍ ഉണ്ട്. ഒരാളെ ആദരിക്കുന്നതില്‍ തെറ്റില്ല. മുന്‍ ബജറ്റിലും കെ എം മാണി ഫൗണ്ടേഷന് 5 കോടി രൂപ അനുവദിച്ചിരുന്നു. ഇതിലൊന്നും പരാതി പറയുന്നില്ല. എന്നാല്‍ മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലം തകര്‍ന്നതുമൂലം ആ മേഖലയിലെ ജനങ്ങള്‍ മുഴുവന്‍ ഒന്നര വര്‍ഷമായി കടുത്ത ദുരിതത്തിലാണ്. ഇത് പരിഗണിക്കാത്തത് വേദനാജനകമാണ്. ഒരു ജനതയെ മുഴുവന്‍ അവഗണിച്ചു കൊണ്ട് സ്വകാര്യ ട്രസ്റ്റിന് വന്‍ തുക അനുവദിച്ചതു ശരിയാണോ എന്ന് ജനം വിലയിരുത്തുമെന്ന് എം എല്‍ എ പറഞ്ഞു. പാലാ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ്, ഡയഗനോസിസ് സെന്റര്‍, ആശുപത്രിയുടെ പ്രധാന റോഡ് വികസനം എന്നിവ അടിയന്തിര പ്രാധാന്യമുള്ള വിഷയമായിട്ടും പരിഗണിക്കപ്പെട്ടില്ല.

ഇതോടൊപ്പം പ്രാധാന്യമുള്ളതാണ് ഒന്നര വര്‍ഷം മുമ്പ് പ്രളയത്തില്‍ തകര്‍ന്ന മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലത്തിന്റെയും റോഡിന്റെയും പുനര്‍നിര്‍മ്മാണം. പാലം തകര്‍ന്നതിനു ശേഷം ആറു കിലോമീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥാനത്ത് 25 കിലോമീറ്റര്‍ സഞ്ചരിക്കേണ്ട ഗതികേടുള്ള ജനത്തെയാണ് ബോധപൂര്‍വ്വം തഴഞ്ഞത്. ഇക്കാര്യം മുഖ്യമന്ത്രി, മന്ത്രിമാരടക്കമുള്ളവരുടെ ശ്രദ്ധയില്‍ നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

പാലാ മണ്ഡലത്തില്‍ ഒരു ഫുഡ് പാര്‍ക്കും വിപുലമായ കോള്‍ഡ് സ്‌റ്റോറേജും അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ ഒന്നും പരിഗണിക്കപ്പെട്ടതേ ഇല്ല.

പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂളിന് ഓഡിറ്റോറിയം നിര്‍മ്മാണം (50 ലക്ഷം), എലിക്കുളം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്‌സ് നിര്‍മ്മാണം (1.5 കോടി), എലിവാലി കാവുംകണ്ടം റോഡില്‍ കലുങ്ക് സഹിതം 1.3 കിലോമീറ്റര്‍ ബി എം ബി സി (3 കോടി), പാലായില്‍ പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് ആന്റ് സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ (3 കോടി) എന്നിങ്ങനെ മാത്രമേ തുക അനുവദിച്ചിട്ടുള്ളൂ. എല്ലാ പാലാക്കാര്‍ക്കും പൂര്‍ണ്ണ നിരാശ മാത്രമാണ് ബജറ്റ് നല്‍കിതെന്നും എം എല്‍ എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *