കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

Thiruvananthapuram

തിരുവനന്തപുരം: കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നൽകിയ എം. മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമ്മാനിക്കും. സ്പീക്കർ എ.എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കും. കർണാടക സ്പീക്കർ യു.ടി ഖാദർ ഫരീദ് മുഖ്യാതിഥിയാവും.
പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവദത്ത് പട്നായിക്ക് പ്രകാശനം ചെയ്യും.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, സജി ചെറിയാൻ, ജി.ആർ.അനിൽ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി,ജില്ലാ കളക്ടർ അനുകുമാരി, നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ എന്നിവർ പ്രസംഗിക്കും. 13ന് വൈകിട്ട് 3.30ന് സമാപന ചടങ്ങ് നടൻ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടൻ ഇന്ദ്രൻസിനെ ആദരിക്കും. ശ്രീലങ്കൻ സാഹിത്യകാരി വി.വി പദ്മസീലി മുഖ്യാതിഥിയാകും.

വിവിധ വിഭാഗങ്ങളിൽ രാഷ്ട്രീയം,കല,സാഹിത്യം,സിനിമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്.250 സ്റ്റാളുകളിലായി 166ലധികം ദേശീയ അന്തർദേശീയ പ്രസാധകർ അണിനിരക്കും.മാതൃഭൂമി ബുക്സ് സ്റ്റാൾ നമ്പർ എ 216-A220 ഇൽ ആണ് പുസ്തകങ്ങൾ അണിനിരത്തുന്നത്.
313 പുസ്തക പ്രകാശനങ്ങൾക്കും 56പുസ്തക ചർച്ചകൾക്കും വേദിയൊരുങ്ങും. പാനൽ ചർച്ചകൾ,ഡയലോഗ്,ടാക്ക്,മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾ നടക്കും.

കുട്ടികൾക്കായി ഒരുക്കുന്ന സ്റ്റുഡന്റ്സ് കോർണറിൽ വിദ്യാർത്ഥികൾ രചിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്യും. കുട്ടികൾക്കായി സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിക്കും. വിദ്യാർത്ഥികൾക്ക് നിയമസഭാ ഹാൾ,മ്യൂസിയങ്ങൾ,മൃഗശാല എന്നിവ സന്ദർശിക്കാനുള്ള പാക്കേജും കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസിൽ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്. ദിവസവും വൈകിട്ട് 7 മുതൽ മെഗാഷോയുമുണ്ട്. പുസ്തകോത്സവ സ്റ്റാളുകളിൽ നിന്ന് വാങ്ങുന്ന 100 രൂപയിൽ കുറയാത്ത പർച്ചേസിന് സമ്മാന കൂപ്പണുമുണ്ട്. എല്ലാ ദിവസവും നറുക്കിട്ട് 20 വിജയികൾക്ക് 500 രൂപയുടെ പുസ്തക കൂപ്പൺ നൽകും. ‌7 വേദികളിലാണ് പരിപാടികൾ അരങ്ങേറുക.