വ്യാജ പി എച്ച് ഡി നല്‍കുന്ന സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം: സേവ് എഡ്യൂക്കേഷന്‍ ഫോറം

News

തിരുവനന്തപുരം: പേരിന് മുന്നില്‍ ഡോക്ടറുമായി വ്യാജ പി എച്ച് ഡിക്കാര്‍ കേരളത്തിലും തമിഴ് നാട്ടിലും തഴച്ചു വളരുകയാണെന്ന് സേവ് എഡ്യൂക്കേഷന്‍ ഫോറം. ഇത്തരം പി എച്ച് ഡി കച്ചവടം നടത്തുന്ന സംഘങ്ങള്‍ പറയുന്ന പണം നല്‍കിയാല്‍ വര്‍ഷങ്ങള്‍ നീണ്ട പഠനവും ഗവേഷണവും നടത്താതെ ആഴ്ചകള്‍ക്കുള്ളില്‍ ഡോക്ടറേറ്റ് നേടാമെന്ന അവസ്ഥയാണുള്ളത് . ഇത്തരത്തില്‍ വിദേശ സര്‍വകലാശാലകളുടെയും ഇന്ത്യയില്‍ തന്നെ നിലവില്‍ ഇല്ലാത്ത സര്‍വകലാശാലകളുടെയും പേരില്‍ വ്യാജ പി എച്ച് ഡി നല്‍കുന്ന സംഘങ്ങള്‍ ദിനേന വര്‍ദ്ധിക്കുകയാണ്. മതനേതാക്കള്‍, രാഷ്ട്രീയക്കാര്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവരാണ് വ്യാജ പി എച്ച് ഡി സംഘങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍. സമൂഹത്തിന് മുന്നില്‍ കൂടുതല്‍ അംഗീകാരം ലഭിക്കാന്‍ ഇവരില്‍ പലരും വ്യാജ പി എച്ച് ഡി സംഘങ്ങളെ നേരിട്ട് സമീപിച്ച് ഇടപാട് ഉറപ്പിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് സേവ് എജ്യുക്കേഷന്‍ ഫോറം ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധിയുണ്ടെന്നും ഇന്ത്യയിലെ പഴയ നിയമ വ്യവസ്ഥിതിയുണ്ടെന്നും എല്ലാം തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരക്കാര്‍ ആളുകളെ സംഘടിപ്പിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കാണ് പി എച്ച് ഡിക്ക് രജിസ്റ്റര്‍ ചെയ്യാനാകുന്നത്. എന്നാല്‍ പത്താം ക്ലാസ് പാസാകാത്തവര്‍ പോലും ഇപ്പോള്‍ പേരിന് മുന്നില്‍ ഡോക്ടറെന്ന് ചേര്‍ത്താണ് നടക്കുന്നത്. ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ പി എച്ച് ഡിക്കൊപ്പം വിദേശത്തെയും വിദേശരാജ്യങ്ങളിലെയും കോളേജുകളുടെയും സര്‍വകലാശാലകളുടെയും പേരിലുള്ള വ്യാജ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകളും തട്ടിപ്പ് സംഘങ്ങള്‍ സമ്മാനിക്കുന്നുണ്ട്. വിദേശ സര്‍വകലാശാലകളില്‍ നിന്ന് അവിടെ പഠനം നടത്തി ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാല്‍ തന്നെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യുണിവേഴ്‌സിറ്റീസിന്റെ (Association of Indian Universities) അംഗീകാരം നേടിയ ശേഷമേ ആ ബിരുദങ്ങള്‍ക്ക് വിലയുള്ളൂ. അങ്ങനെയുള്ളപ്പോഴാണ് ഇത്തരം വ്യാജ ഓണ്‍ലൈന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇവര്‍ക്കെതിരെ പരാതി വ്യാപകമായതോടെ അടുത്തിടെ ഓണ്‍ലൈന്‍ പി എച്ച് ഡികള്‍ക്ക് അംഗീകാരമില്ലെന്ന് യു ജി സി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഇവരുടെ ഏജന്റുമാര്‍ ഇപ്പോഴും കച്ചവടം തുടരുകയാണ്. യു ജി സി യുടെ വെബ്‌സൈറ്റില്‍ വ്യാജ സര്‍വകലാശാലകളെന്ന് പ്രഖ്യാപിച്ചവയാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് എന്നതാണ് മറ്റൊരു കൗതുകം. ഇതര സംസ്ഥാനങ്ങളില്‍ ഒന്നും രണ്ടും മുറികളിലായാണ് ഇത്തരം വ്യാജ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം.

അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഫീസ് ഈടാക്കികൊണ്ടാണ് ഓണ്‍ലൈന്‍ പി എച്ച് ഡി കോഴ്‌സുമായി വ്യാജ സര്‍വകലാശാലകള്‍ രംഗത്തെത്തിയിരിക്കുന്നത്. മതപുരോഹിതര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് വ്യാപക പ്രചാരണം നല്‍കിയതോടെ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായി. വെറുതെ പേരിന് മുന്നില്‍ ആഡംബരത്തിന് ‘ഡോ.’ എന്ന് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരം സംഘങ്ങള്‍ക്ക് പിന്നാലെ പോകുന്നത്. സ്‌കൂള്‍ അധ്യാപകര്‍ വരെ ഇവരുടെ കെണികളില്‍ വീണുപോകുന്നു. ഇവര്‍ നല്‍കുന്ന വെബ്‌സൈറ്റ് പരിശോധിച്ചാല്‍ ഫ്രണ്ട് പേജ് കടന്ന് മറ്റൊരു വിശദാംശവും ഉണ്ടാകില്ല. ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സേവ് എഡ്യൂക്കേഷന്‍ ഫോറം ആവശ്യപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *