സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Kollam

കൊല്ലം :സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മുപ്പതാണ്ടുകൾക്ക് ശേഷം കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിനായി നാടും ന​ഗരവും ഒരുങ്ങിക്കഴിഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായ കൊടിമര – പതാക ജാഥകളും ദീപശിഖാ പ്രയാണങ്ങളും ഇന്ന് സമ്മേളന ന​ഗരിയിലെത്തും.

പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറിലാണ് കൊടിമര – പതാക ജാഥകൾ സം​ഗമിക്കുക. സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയർമാൻ കൂടിയായ ധനമന്ത്രി കെ. എൻ ബാല​ഗോപാൽ പതാക ഉയർത്തും.

ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളിൽ നിന്നുള്ള ദീപശിഖാ യാത്രകളും ഇന്ന് സമ്മേളന ന​ഗരിയിലെത്തും. ഇവ സംഗമിച്ച് പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്ഥാപിക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം. സി.പി.എം കോ ഓർഡിനേറ്റർ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ ഉൾപ്പെടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും വിവിധ ജില്ലകളിൽ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേർ സമ്മേളനത്തിന്റെ ഭാഗമാകും.

സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ സി.പി.എമ്മിന് കൂടുതൽ സംഘടന സംവിധാനമുള്ള ജില്ലയാണ് കൊല്ലം. ബ്രാഞ്ചുതലം മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കി, വിഭാഗീയ നീക്കങ്ങൾ മുളയിലെനുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സി.പി.എം കടക്കുന്നത്.