പഹൽഗാം: മുതലെടുപ്പ് നടത്തുവാൻ ശ്രമിച്ച വർഗീയവിഷങ്ങളാണ് ബി.ജെ. പിയും ആർ. എസ്. എസുമെന്ന് തുഷാർ ഗാന്ധി

Kozhikode

കോഴിക്കോട്: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പേരിൽ പോലും വർഗീയത ഉല്പാദിപ്പിച്ച് മുതലെടുപ്പ് നടത്തുവാൻ ശ്രമിച്ച വർഗീയവിഷങ്ങളാണ് ബി.ജെ. പിയും ആർ. എസ്. എസുമെന്ന് ഗാന്ധിജിയുടെ പൗത്രനും സാമൂഹിക പ്രവർത്തകനുമായ തുഷാർ ഗാന്ധി.

ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചരിത്ര സെമിനാറിൽ വെച്ച് മഹാത്മാഗാന്ധി പൊളിറ്റിക്കൽ സ്കൂൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തുഷാർ ഗാന്ധി.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലിയർപ്പിക്കുകയോ അവരെ സമാധാനിപ്പിക്കുകയോ ചെയ്യുന്നതിന് മുൻപ് അതിൻ്റെ പേരിൽ ഹിന്ദു- മുസ്‌ലിം ഭിന്നിപ്പുണ്ടാക്കുവാനുള്ള ശ്രമമാണ് ഇവർ തുടങ്ങിയത്. ഇതുകൊണ്ടാണ് ഇവരെ ഞാൻ മുൻപ് കേരളത്തിൽ വന്നപ്പോൾ, വിഷമെന്ന് വിശേഷിപ്പിച്ചത്. ഭീകരത പോലും
തങ്ങൾക്ക് വളരുവാനുള്ളതാക്കുന്നവരെ ഇപ്പോൾ ഞാൻ വീണ്ടും അതേപോലെ വർഗീയ വിഷങ്ങളെന്ന് വിശേഷിപ്പിക്കുകയാണ്. സമൂഹത്തിനെ പിടികൂടിയ ക്യാൻസർ ആണിവർ. ബ്രാഹ്മണ്യത്തിൽ നിന്നുതിർന്ന ഈ വിഷകൂടം ഉയർന്നുവന്നിട്ട് നൂറുവർഷമാകുകയാണ്. രാജ്യത്തിൻ്റെ ചരിത്രത്തിലുടനീളം ഇത്തരം പ്രവർത്തനങ്ങളാണ് ഇവർ നടത്തിയിട്ടുള്ളത്. അണിയറക്കുള്ളിൽ നിന്നാണിവർ പലതും നടപ്പിലാക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ എല്ലാ വർഗീയ കലാപങ്ങളുടെയും മുൻനിരയിൽ ആർ. എസ്. എസുകാരുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തിൻ്റെ മുൻനിരയിലുള്ള മോദിയാണ്, ഇപ്പോൾ ഇവരുടെ നേതാവ്.

ഇപ്പോൾ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുന്ന ഇവർ സുഭാഷ്ചന്ദ്ര ബോസ് സ്വാതന്ത്ര്യ സമര പ്രക്ഷോഭ പ്രവർത്തനത്തിനായി ഇന്ത്യൻ നാഷണൽ ആർമിയിലേക്ക് ആളുകളെ ചേർക്കുമ്പോൾ സവർക്കർ ബ്രിട്ടീഷ് പട്ടാളത്തിലേക്ക് ആളുകളെ ചേർക്കുകയായിരുന്നു. ഇത് ഞാൻ പറയുകയല്ല, ചരിത്രമാണിത്.
സ്വാതന്ത്ര്യ സമരവും ചരിത്രവുമായി ഒരു ബന്ധവുമില്ലാത്തവരാണിവർ. എന്നും ചരിത്രത്തെ വളച്ചൊടിക്കുവാൻ ശ്രമിച്ചവരാണിവർ. നമ്മൾ യഥാർത്ഥ ചരിത്രത്തെക്കുറിച്ച് അജ്ഞരാണ്. പഠിക്കുന്നുമില്ല. അതാണ് ഇവർ ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെയടക്കം യഥാർത്ഥ ചരിത്രം ജനങ്ങൾ അറിയുന്നതിനെ ഇവർ ഭയക്കുകയാണ്. അതുകൊണ്ടാണ് ബാപ്പുവിൻ്റെ സബർമതി ആശ്രമത്തെ ഒരമ്യൂസ് മെൻ്റ്റ് പാർക്കാക്കുവാൻ മോദി ശ്രമിക്കുന്നത്. വരും തലമുറ സബർമതിയിലൂടെ യഥാർത്ഥ സ്വാതന്ത്യ സമരചരിത്രം അറിയുന്നത് ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണുള്ളത്. ഇപ്പോഴുള്ള ബാപ്പുവിൻ്റെ സബർമതിയെ അതേ പോലെ നിലനിർത്തി കിട്ടുവാനാണ് ഞാൻ ശ്രമിക്കുന്നത്.

പട്ടേലിനോടുള്ള സ്നേഹം കൊണ്ടല്ല, വലിയ പ്രതിമ ഉണ്ടാക്കിയത്. മറിച്ച് ഇത്ര വലിയ പ്രതിമ ഉണ്ടാക്കിയ റിക്കോർഡിലൂടെ താൻ അറിയപ്പെടണമെന്ന മോദിയുടെ ആഗ്രഹ പൂർത്തീകരണമാണ് അതിലൂടെ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചടങ്ങിൽ ഡി.സി.സി പ്രസിഡൻ്റ് ‘കെ.പ്രവീൺകുമാർ ആധ്യക്ഷം വഹിച്ചു. സ്കൂൾ ഓഫ് പൊളിറ്റിക്സിൻ്റെ നേതൃത്വത്തിൽ മാസത്തിൽ ഒരു തവണ ചരിത്രക്യാമ്പു നടത്തുമെന്ന് പ്രവീൺ കുമാർ പറഞ്ഞു.

ചരിത്രത്തെ എന്നും വളച്ചൊടിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ടെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇപ്പോഴും 2014 ൽ മോദി അധികാരത്തിൽ വന്നപ്പോഴാണെന്ന് വിശ്വസിക്കുന്ന ജനങ്ങളാണവരെന്ന് ഇതോടനുബന്ധിച്ച് നടത്തിയ ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റിയംഗം രമേഷ് ചെന്നിത്തല പറഞ്ഞു.

ഇതുകൊണ്ടാണവർ ഗാന്ധി യെയും നെഹ്റുവിനെയും തമസ്ക്കരിക്കുന്നത്.
എന്നാൽ ഗാന്ധിജി എന്നത് ഇന്ത്യയിൽ ഭൂതകാലത്തിൻ്റെ ഓർമയല്ല. മറിച്ച് ഇന്നിൻ്റെയും നാളെയുടെയും പ്രതീക്ഷയാണ്. ആര് ശ്രമിച്ചാലും ഇതിനെ ഇല്ലാതാക്കുവാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽ പണ്ടു മുതലേ വ്യത്യസ്ത അഭിപ്രായക്കാരുണ്ട്. അങ്ങനെ ഗാന്ധിജിയോട് അഭിപ്രായ വ്യാത്യാസമുള്ള ആളായിരുന്ന ചേറ്റൂർ ശങ്കരനാരായണൻ. എന്നാൽ അതിനെ ഉപയോഗപ്പെടുത്തുവാനാണ് മോദി ഇപ്പോൾ ശ്രമിക്കുന്നതെന്നും അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തെ തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കു പയോഗിക്കുന്നവരുടെ കൈയ്യിൽ നിന്ന് രാജ്യത്തെ രക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് ഓരോവ്യക്തികൾക്കുമുള്ളതെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.
പണ്ട് ബ്രിട്ടീഷുകാർ തങ്ങളുടെ അധികാരം നിലനിർത്തുന്നതിനായി ചരിത്രത്തെ പ്രതിനായകനായി ഉപയോഗിച്ചതിനെക്കാൾ ഹീനമായാണ് സംഘ്പരിവാർ ഇന്ത്യാ ചരിത്രത്തെ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നതെന്ന് പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ പറഞ്ഞു.
കെ.പി.സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ജയന്ത് ,അഡ്വ. പി.എം. നിയാസ് എന്നിവരും സംസാരിച്ചു. ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് സ്വാഗതവും എൻ.വി. ബാബുരാജ് നന്ദിയും പറഞ്ഞു.