ആയഞ്ചേരി : എസ് മുക്ക് വള്ള്യാട് റോഡിൽ ജൽ ജീവൻ പദ്ധതിക്ക് കുഴിയെടുത്ത സ്ഥലം റീഫില്ല് ചെയ്യാത്തതിൻ്റെയും, റോഡിൻ്റെ മെല്ലെപ്പോക്ക് നയവും വലിയ വിപത്താണ് നാടിന് സമ്മാനിക്കുന്നതെന്ന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ PWD അസിസ്റ്റൻ്റ് എഞ്ചിനീയറെ ധരിപ്പിച്ചു. നെല്ലിമുക്ക് മുതൽ അഞ്ചുകണ്ടം വരെയുള്ള ചില ഭാഗങ്ങളിൽ വലിയ ട്രഞ്ച് കീറിയത് ഇപ്പോഴും നികത്താത് കൊണ്ട് വലിയ അപകടമാണ് വരുത്തി വെക്കുന്നത്. നിലവിൽ ഒട്ടേറെപ്പേർ വാഹനങ്ങളോടെ വെള്ളം നിറഞ്ഞ കുഴികളിൽ വീണിട്ടുണ്ട്.
അരൂറ മലയിൽ നിന്നും മലോൽ പുളിക്കൂൽ,പറമ്പത്ത്, പട്ടേരി മലോൽ , തിയ്യർ കുന്നത്ത് തുടങ്ങിയ കുന്നുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം പുഴയാണോ റോഡാണോ എന്ന് മനസിലാവാത്ത രീതിയിൽ PWD റോഡിലൂടെയാണ് പരന്നൊഴുകുന്നത്. വെള്ളം ഒഴുകുന്ന ഇടങ്ങളൊക്കെ ചുരുങ്ങിപ്പോയത് കൊണ്ട് വെള്ളോടത്തിൽ നാരായണിയുടെ വീട് മഴക്കാലത്ത് എപ്പോഴും വെള്ളത്തിലാകുന്നത് പതിവ് കാഴ്ചയാണ്. അത് പരിഹരിക്കാൻ ആവശ്യമായ ഡ്രൈനേജ് നിർമ്മാണം അത്യാവശ്യവുമാണ്.
ജൂണിൽ സ്ക്കൂൾ കൂടി തുറക്കുമ്പോൾ കുട്ടികൾ വെള്ളം നിറഞ്ഞ കുഴികളിൽ വീഴാൻ സാധ്യത ഏറെയാണ്. വിഷയം അടിയന്തിരമായി പരിഹരിക്കാൻ കോൺട്രാക്റ്റർ മാരോട് ആവശ്യപ്പെടണമെന്ന് മെമ്പർ ആവശ്യപ്പെട്ടു.