തലച്ചോറുകൾ കൊണ്ട്സംസാരിക്കേണ്ടി വരുന്നവരാണ് സാഹിത്യ വേദിയിലെത്തുന്ന എഴുത്തുകാരെന്ന്ഫ്രാൻസിസ് നെറോണ

Kozhikode

കോഴിക്കോട് : തലച്ചോറുകൾ കൊണ്ട് മാത്രം പലപ്പോഴും സംസാരിക്കേണ്ടി വരുന്നവരാണ് സാഹിത്യ വേദിയിലെത്തുന്ന എഴുത്തുകാരെന്ന് പ്രമുഖ സാഹിത്യകാരൻ ഫ്രാൻസിസ് നെറോണ. ഹാർമോണിയം ബുക്സ് പ്രസിദ്ധീകരിച്ച കെ.ഷെരീഫിൻ്റെ സലീം സർക്കസ് ഒരു അങ്ങാടിക്കഥ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉള്ളത് അതേ പോലെ പറയാൻ കഴിയാതെയാകുകയാണ് ഇന്ന് പലപ്പോഴും സാഹിത്യകാരന്മാർക്ക് . ഒരു കാപട്യത്തിൻ്റെ മുഖമാണ് എഴുത്തുകാർക്ക് എടുത്തണിയേണ്ടി വരുന്നത്. ഈ കാപട്യമുള്ള എഴുത്തുകാരിൽ ഒരാളാകുന്ന ആളാണ് പലപ്പോഴും താനെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സന്ദർഭത്തിൽ കെ.ഷെരീഫിൻ്റെ എഴുത്ത് എനിക്ക് തുറന്ന മനസ്സോടെ ഇവിടെ സംസാരിക്കാൻ ഇടയാക്കുന്നു വെന്നതും ഏറെ സന്തോഷം തരികയാണെന്നും അദ്ദേഹം പറഞ്ഞു.

വായിച്ചു കഴിയുമ്പോൾ അത് വായിച്ചു തീർന്നൂ വെന്ന് നമുക്ക് സങ്കടം തോന്നിപ്പിക്കുന്ന പുസ്തകമാണ് സലീം സർക്കസ്. അനായാസമായ വായന സുഖം നല്കുന്ന ഒരു പഞ്ഞിമിഠായിയാണ് ഈ പുസ്തകം. സാധാരണ മനുഷ്യർ ലോകത്തിൻ്റെ യുദ്ധങ്ങളിൽ പെട്ടു പോകുകയാണെന്ന് പറയുന്ന ഷെരീഫ്.

നന്മയെന്ന വാക്ക് കാലഹരണപ്പെട്ട പോയ ഒരു കാലത്ത് നാടിൻ്റെ നന്മ വായനക്കാരിലേക്ക് സംവദിപ്പിക്കുകയാണ്. എഴുത്തുകാരലെല്ലാവരും ഉന്മാദികളാണെന്നും അദ്ദേഹം പറഞ്ഞു. . ഇല്ലസ്ട്രേഷന് സ്വന്തമായ ഒരു അസ്തിത്വമുണ്ടെന്ന് പലപ്പോഴും തെളിയിച്ച കലാകാരനാണ് കെ. ഷെരീഫെന്ന് ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ച പ്രശസ്ത ചെറുകഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു.

വരയിൽ അപ്രതീക്ഷിതത്വം ഓരോ ആഴ്ചയും കൊണ്ടുവരുന്ന ചിത്രകാരനാണ് ഇദ്ദേഹം. പതിവു രീതി വിട്ട് സഞ്ചരിക്കുന്ന എഴുത്താണ് കെ.ഷെരീഫിൻ്റേതെന്നും അദ്ദേഹം പറഞ്ഞു. വരയായാലും എഴുത്തായാലും സ്വന്തം ഐഡൻ്റിറ്റി കാത്തു സൂക്ഷിച്ച വ്യക്തിത്വമാണിദ്ദേഹം . ചിത്രകാരന്മാർ എഴുതുമ്പോൾ പൊതുവെ സമൂഹം മറ്റൊരു കാഴ്ചപ്പാടിൽ തന്നെയാണ് പലപ്പോഴും കാണുന്നതെന്നും പൊയ്ത്തുംകടവ് പറഞ്ഞു.
ഒറിജിനൽ പഞ്ചതന്ത്രം കാഴ്ചയെന്നാണ് സലീം സർക്കസിനെ വിശേഷിപ്പിക്കാവുന്നതെന്ന് ചടങ്ങിൽ ആശംസയർപ്പിച്ച വി. മുസാഫർ അഹമ്മദ് പറഞ്ഞു.

സുകുമാരന്‍ ചാലിഗദ്ധ, കെ.ടി. സൂപ്പി, ജയചന്ദ്രന്‍ മൊകേരി, ബാലന്‍ തളിയില്‍, എം.പി. അനസ്, ജിന്‍ഷ ഗംഗ, ഷാഹിന ബഷീര്‍, മധുരാജ്, ബാവുള്‍ റാസ റസാഖ് എന്നിവരും സംസാരിച്ചു. ബാവുൽ ഗായിക ശാന്തി പ്രിയയുടെ ബാവുൽ സംഗീതത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.