ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു ബി ജെ പി നടത്തുന്ന വേട്ട രാഷ്ട്രീയഭീരുത്വം മൂലം: അനുചാക്കോ

News

തിരുവനന്തപുരം: രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിനെയും കുടുംബത്തെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നത് ബി ജെ പി നേതൃത്വത്തില്‍ രൂഡമൂലമായിട്ടുള്ള ഭീരുത്വം കാരണമാണെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ പറഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അപകടം വളരെ മുമ്പേ തിരിച്ചറിഞ്ഞ സോഷ്യലിസ്റ്റ് നേതാവാണ് ലാലു പ്രസാദ് യാദവ്. അതുകൊണ്ടു തന്നെ അദ്ദേഹം എക്കാലത്തും ബി ജെ പിക്കെതിരെ കടുത്ത നിലപാടാണ് എടുത്തിട്ടുള്ളത്.

ജനതാ രാഷ്ട്രീയത്തിന്റെ മുഖമായി അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു പോരാടി. സംഘപരിവാര്‍ വിരുദ്ധ നിലപാടുകളിലൂടെ രാജ്യത്ത് മതേതര ചിന്ത വളര്‍ത്തിയും ന്യൂനപക്ഷ സംരക്ഷണത്തിന് ഉറച്ച പിന്തുണ നല്‍കിയും തല ഉയര്‍ത്തിനില്‍ക്കുന്ന നേതാവാണ് അദ്ദേഹം. എന്നും ദരിദ്രജനങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ഉയര്‍ന്ന രാഷ്ട്രീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ജനകീയനാണ് ലാലു പ്രസാദ് യാദവ്.

വൃക്കരോഗിയായ അദ്ദേഹത്തിനെതിരായ പീഡനം ഇപ്പോള്‍ മര്യാദയുടെ എല്ലാ സീമകളും കടന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ ആരംഭിച്ചിരിക്കുകയാണെന്ന് അനു ചാക്കോ ചൂണ്ടിക്കാട്ടി. ലാലു പ്രസാദ് യാദവിനെപ്പോലെ രാജ്യത്ത് ഇത്രയേറെ പീഡിപ്പിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ നേതാവുണ്ടായിട്ടില്ല.
അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ മരുമകളുടെ വീട്ടില്‍ കയറി അതിക്രമം കാണിക്കുന്നത് ഭീരുത്വമല്ലെങ്കില്‍ പിന്നെ മറ്റെന്താണെന്ന് അനു ചാക്കോ ചോദിച്ചു. ലാലുവിന്റെ വീട് നിരന്തരം റെയ്ഡ് ചെയ്യുന്നത് മാധ്യമങ്ങളില്‍ വാര്‍ത്ത സൃഷ്ടിക്കുന്നതിനും അപമാനിക്കുന്നതിനും വേണ്ടി മാത്രമാണ്. ദുര്‍ബലമായ ഒരു സര്‍ക്കാരിന്റെയും അതിനെ നിയന്ത്രിക്കുന്ന കഠിനമനസ്‌കരായ ഭരണ കര്‍ത്താക്കളുടെയും ചെറിയ മനസ്സാണതു വെളിവാക്കി തരുന്നത്.

നാടിനെ വിഭജിക്കാന്‍ രഥയാത്ര നടത്തിയ കരങ്ങളില്‍ വിലങ്ങിട്ട മണ്ണാണ് ബീഹാറികളുടേത്. ആ മണ്ണില്‍ ഇന്നും സോഷ്യലിസ്റ്റുകള്‍ക്കു കരുത്ത് നഷ്ടപ്പെട്ടിട്ടില്ലെന്ന തിരിച്ചറിവാണ് ഇത്തരം പീഡനങ്ങള്‍ തുടരാന്‍ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നതെന്ന് അനു ചാക്കോ ആരോപിച്ചു. തേജസ്വി യാദവിനൊപ്പം ചേര്‍ന്ന് ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ച ദിവസം മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല എന്നതാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് അനു ചാക്കോ ചൂണ്ടിക്കാട്ടി.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ്സ് ഇടതു കൂട്ടുകെട്ട് ബീഹാറില്‍ തുടര്‍ന്നാല്‍ ആ സഖ്യം രാജ്യമെങ്ങും വ്യാപിക്കുമെന്നും ബി ജെ പിക്കു രാജ്യത്ത് തുടര്‍ഭരണം ലഭിക്കില്ലെന്നും അമിത് ഷായ്ക്ക് നന്നായിട്ടറിയാം. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയാണ് അമിത് ഷായിലൂടെ വെളിയില്‍ വരുന്നത്. ഹിറ്റ്‌ലര്‍ക്ക് ശേഷം ലോകം കണ്ട ഏറ്റവും വലിയ ഏകഛത്രാധിപതിയാണ് അമിത്ഷായെന്ന് അനുചാക്കോ കുറ്റപ്പെടുത്തി.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയത്തെയും അവരുടെ ഏകോപനത്തെയും അടിച്ചമര്‍ത്താനുള്ള തുടര്‍ച്ചയായ നടപടികളാണ് രാജ്യത്തുടനീളം പണക്കൊഴുപ്പും ഭരണസ്വാധീനവും ഉപയോഗിച്ച് സംഘപരിവാര്‍ നടപ്പിലാക്കുന്നതെന്ന് അനു ചാക്കോ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ഏതാനും ഭീരുക്കള്‍ ചേര്‍ന്ന് തങ്ങളുടെ രാജ്യം ഭരിക്കുന്നത് ഏതൊരു ജനതക്കും അപമാനകരമാണെന്ന് അനു ചാക്കോ പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ചും രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ സമാഹരിച്ചും രാഷ്ട്രീയ ജനതാദളും ലാലു പ്രസാദ് യാദവും തുടര്‍ന്നും രാജ്യത്തോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി അനു ചാക്കോ പറഞ്ഞു.

മാര്‍ച്ച് 24ന് തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ആര്‍ ജെ ഡി സംസ്ഥാന ഭാരവാഹികള്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് അനു ചാക്കോ അറിയിച്ചു.

7 thoughts on “ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു ബി ജെ പി നടത്തുന്ന വേട്ട രാഷ്ട്രീയഭീരുത്വം മൂലം: അനുചാക്കോ

Leave a Reply

Your email address will not be published. Required fields are marked *