കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ റബര്‍ ബോര്‍ഡ് പരാജയപ്പെട്ടു: അഡ്വ. വി സി സെബാസ്റ്റ്യന്‍

Kottayam

കോട്ടയം: കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ റബര്‍ ബോര്‍ഡ് സമ്പൂര്‍ണ്ണ പരാജയമാണെന്നും ഒരു പതിറ്റാണ്ടായി തുടരുന്ന വിലത്തകര്‍ച്ച സൃഷ്ടിച്ചിരിക്കുന്ന വന്‍ നഷ്ടങ്ങളില്‍ നിന്ന് കരകയറാനാവാതെ തകര്‍ച്ച നേരിടുന്ന കര്‍ഷകര്‍ റബര്‍കൃഷി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നത് ബോര്‍ഡിന്റെ നിഷ്‌ക്രിയത്വത്തിന്റെയും കര്‍ഷക വിരുദ്ധതയുടെയും തെളിവാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

റബര്‍ ആക്ടും റബര്‍ ബോര്‍ഡും നിലവില്‍ വന്നതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോള്‍ റബര്‍ ബോര്‍ഡ് ആവശ്യമില്ലെന്ന് 2022 ഡിസംബറില്‍ നീതി ആയോഗ് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് ഡെമോക്ലസിന്റെ വാളുപോലെ തലയ്ക്കുമുകളിലുണ്ട്. 1947ലെ റബ്ബര്‍ അക്ട് റദ്ദ്‌ചെയ്ത് വ്യവസായികളെ സംരക്ഷിക്കാനുള്ള പുതിയ നിയമത്തിന്റെ കരട് 2021 ജനുവരി 10ന് വാണിജ്യമന്ത്രാലയം പ്രസിദ്ധീകരിച്ച് അണിയറയിലുണ്ട്. ഇതെല്ലാം ലക്ഷ്യംവെയ്ക്കുന്നത് ആഭ്യന്തരവിപണിയിലെ വിലയിടിച്ച് വ്യവസായികള്‍ക്ക് അസംസ്‌കൃത റബര്‍ എത്തിക്കുന്ന കര്‍ഷകദ്രോഹ സമീപനമാണ്.

സ്വതന്ത്ര വ്യാപാരക്കരാറുകളിലൂടെ അനിയന്ത്രിത ഇറക്കുമതിമൂലം തകര്‍ന്നടിഞ്ഞിരിക്കുന്ന റബറിന്റെ ആഭ്യന്തരവിപണി കരകയറണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ആത്മാര്‍ത്ഥ ഇടപെടലും കര്‍ഷകസംരക്ഷണ പദ്ധതികളും സാധ്യമാകണം. ഉല്പാദന ചെലവിനനുസരിച്ച് അസംസ്‌കൃതറബറിന് ന്യായവില ഉറപ്പാക്കിയും വിലസ്ഥിരത നടപ്പാക്കിയും റബര്‍ സംഭരിക്കാതെ ഇന്ത്യയില്‍ റബര്‍ ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും കര്‍ഷകര്‍ക്ക് മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളല്ല അടിയന്തര നടപടികളാണ് വേണ്ടതെന്നും വി. സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.