വൈദികനെതിരേ ആക്രമണം, അടിയന്തര നടപടിയുണ്ടാകണം: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

Kottayam

കോട്ടയം: പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുചാലിനെ പള്ളി കോമ്പൗണ്ടില്‍ കയറി ആക്രമിച്ചവരെ കണ്ടെത്തി അടിയന്തര നടപടിയുണ്ടാകണമെന്ന് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ )ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പള്ളിയിലെ ആരാധനയ്ക്കു തടസം സൃഷ്ടിക്കുന്ന രീതിയില്‍ ബൈക്കഭ്യാസം പള്ളിയുടെ കോമ്പൗണ്ടില്‍ അരങ്ങേറിയത് ആസൂത്രിതമെന്ന് സംശയിക്കുന്നു. മുൻപും ഇത്തരം ശ്രമങ്ങൾ ഉണ്ടായി എന്നതിന്റെ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപെടുത്തി കേസെടുക്കണം. മതമൈത്രി തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം വളരെ വലുതായിരിക്കും. പള്ളി കോമ്പൗണ്ട് സഭയുടെയും ഇടവക സമൂഹത്തിന്റേതുമാണ്. സാമൂഹ്യവിരുദ്ധര്‍ക്ക് അഴിഞ്ഞാടാനുള്ളതല്ല. എന്തു വിലകൊടുത്തും സഭയ്ക്കും സമൂഹത്തിനുമായി നിസ്വാര്‍ത്ഥ സേവനവും ശുശ്രൂഷയും ചെയ്യുന്ന വൈദികരെയും ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ ആരാധനാലയങ്ങളേയും വിശ്വാസി സമൂഹം സംരക്ഷിക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.