വാക്കുപാലിച്ച് മാണി സി കാപ്പന്‍; ചക്കുകല്ലേല്‍ പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

Kottayam

പാലാ: മീനച്ചില്‍ പഞ്ചായത്തിലെ ഇടമറ്റം പൂവത്തോട് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ചക്കുകല്ലേല്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പൊന്നൊഴുകുംതോടിന് കുറുകെ ഉണ്ടായിരുന്ന രണ്ടടി മാത്രം വീതിയിലുള്ള നടപ്പാലത്തിന്റെ സ്ഥാനത്താണ് പുതിയ വലിയ പാലം വരുന്നത്. 75 ലക്ഷം രൂപയാണ് പാലം നിര്‍മ്മിക്കാനായി എം എല്‍ എ അനുവദിച്ചത്.

മുന്‍ കാലങ്ങളില്‍ മഴക്കാലത്ത് വലിയതോതില്‍ വെള്ളമൊഴുകുന്ന തോട്ടില്‍ പാലം വെള്ളത്തിലാകുമായിരുന്നു. ഉപതെരഞ്ഞെടുപ്പുകാലത്ത് പ്രദേശവാസികള്‍ക്ക് മാണി സി കാപ്പന്‍ നല്കിയ വാഗ്ദാനം കൂടിയാണ് പുതിയ പാലം. പാലം നിര്‍മാണം നടക്കുന്ന സ്ഥലം എംഎല്‍ എ മാണി സി കാപ്പന്‍ സന്ദര്‍ശിച്ചു. നിര്‍മാണത്തിന് ചെലവാകുന്ന അധികതുകയും അപ്രോച്ച് റോഡി നുള്ള തുകയും അനുവദിക്കുമെന്ന് എംഎല്‍എ പറഞ്ഞു. പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും പാലം പൂര്‍ത്തീകരണത്തിന് എംഎല്‍എ എല്ലാവിധ സഹായവും ഫണ്ടും നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല പറഞ്ഞു. മഴക്കാലത്ത് ഏറ്റവുമധികം വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലം കൂടിയാണിവിടം. നാലു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാലം വരുന്നതോടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിന് പരിഹാരമാകുന്നതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍.