ക്യാമറയില്‍ ആര് കുടുങ്ങും; തെളിവുണ്ടെന്ന് ചെന്നിത്തല, മറുപടി പറയേണ്ടത് കെല്‍ട്രോണാണെന്ന് മന്ത്രി

Kerala

പദ്ധതി സംബന്ധിച്ച എല്ലാ രേഖകളും തന്റെ പക്കലുണ്ട്. താന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തന്നില്ല. എന്നാലിപ്പോള്‍ എന്റെ കൈയ്യിലുണ്ട്. രേഖകള്‍ പുറത്ത് വിടാന്‍ സര്‍ക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കില്‍ താന്‍ തന്നെ രേഖകള്‍ പുറത്തുവിടുമെന്നും ചെന്നിത്തല പറയുന്നു.

തിരുവനന്തപുരം: സര്‍ക്കാറിന്റെ സേഫ് കേരള പ്രൊജക്ടുമായി ബന്ധപ്പെട്ട് സ്ഥാപിച്ച എ ഐ ക്യാമറകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കൊഴുക്കുന്നു. അഴിമതി സംബന്ധിച്ച തെളിവുണ്ടെന്നും ഇതുസംബന്ധിച്ച രേഖകള്‍ കയ്യിലുണ്ടെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുമ്പോള്‍ ഇതുസംബന്ധിച്ച് മറുപടി പറയേണ്ടത് താനല്ലെന്നും കെല്‍ട്രോണാണെന്നുമാണ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട്. അഴിമതി തള്ളിക്കളയാനോ പദ്ധതിയെ ന്യായീകരിക്കാനോ മന്ത്രി ആന്റണി രാജു തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് കെല്‍ട്രോണാണ്. കെല്‍ട്രോണിന് കരാര്‍ നല്‍കാന്‍ പ്രത്യേക ടെന്‍ഡറിന്റെ ആവശ്യമില്ലെന്നും അഞ്ച് വര്‍ഷത്തേയ്ക്ക് എ ഐ ക്യാമറകളുടെ പരിപാലന ചുമതലയും കെല്‍ട്രോണിനാണെന്നും മന്ത്രി ആന്റണി രാജു പറയുന്നു. കെല്‍ട്രോണ്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്ന് കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി പദ്ധതി ആവിഷ്‌കരിച്ചതും നടപ്പാക്കുന്നതും കെല്‍ട്രോണ്‍ തന്നെയാണ്. 2018 ലാണ് അവര്‍ക്ക് കരാര്‍ നല്‍കിയത്. അന്ന് താന്‍ മന്ത്രിയായില്ലെന്നും ആന്റണി രാജു വ്യക്തമാക്കി. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ തന്നെ അതില്‍ തനിക്ക് പങ്കില്ലെന്നാണ് ഇതിലൂടെ ആന്റണി രാജു വ്യക്തമാക്കുന്നത്.

അതേസമയം എ ഐ ക്യാമറ വെച്ചതില്‍ ഏറെ ദുരൂഹതയുണ്ടെന്നും ട്രാഫിക് സുരക്ഷയ്ക്ക് ആരും എതിരല്ലെന്നും രമേശ് ചെന്നിത്തലയും പറയുന്നു. എന്നാല്‍ അതിന്റെ പേരില്‍ അഴിമതി നടത്താന്‍ അനുവദിക്കില്ല. പദ്ധതി സംബന്ധിച്ച എല്ലാ രേഖകളും തന്റെ പക്കലുണ്ട്. താന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തന്നില്ല. എന്നാലിപ്പോള്‍ എന്റെ കൈയ്യിലുണ്ട്. രേഖകള്‍ പുറത്ത് വിടാന്‍ സര്‍ക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കില്‍ താന്‍ തന്നെ രേഖകള്‍ പുറത്തുവിടുമെന്നും ചെന്നിത്തല പറയുന്നു.

പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. കമ്പനികള്‍ക്ക് മുന്‍പരിചയമില്ല. സര്‍ക്കാര്‍ പദ്ധതിക്കുള്ള തുക വര്‍ധിപ്പിച്ചതിലും ചെന്നിത്തല ദുരൂഹതയാരോപിച്ചു. പൊലീസ് ആസ്ഥാനത്ത് സിംസ് എന്ന കമ്പനിയെ ക്യാമറ വെക്കാന്‍ ഏല്‍പ്പിച്ചപ്പോള്‍ അതിനെ താനെതിര്‍ത്തത് കൊണ്ട് പിന്നീടാ പദ്ധതിയെ കുറിച്ച് കേട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരില്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 2020 ജൂണിലാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ട് വന്നത്. അന്ന് സര്‍ക്കാര്‍ ചുമതല കെല്‍ട്രോണിനെ ഏല്‍പ്പിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ സേഫ് കേരള പ്രൊജക്ടുമായി ബന്ധപ്പെട്ട വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത് മറച്ചുവെക്കുന്നത് എന്തൊക്കെയോ ഒളിച്ചുവെക്കാനുള്ളത് കൊണ്ടാണെന്നും ചെന്നിത്തല പറയുന്നു.

ഇവിടെ കൊള്ള നടക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയാണ്. എസ് ഐ ആര്‍ ടി എന്ന ബംഗലൂരു കമ്പനിക്ക് കെല്‍ട്രോണ്‍ കരാര്‍ നല്‍കി. അവര്‍ക്ക് ഇതില്‍ പരിചയം ഇല്ലായിരുന്നു. ഈ കരാര്‍ നല്‍കിയ ടെണ്ടറിലും അവ്യക്തതയുണ്ട്. എസ് ഐ ആര്‍ ടി മറ്റ് രണ്ട് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കി. 151. 22 കോടിക്കാണ് കെല്‍ട്രോണ്‍ എസ് ഐ ആര്‍ ടി ക്ക് കരാര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിക്കുന്നു.

തിരുവനന്തപുരം നാലാഞ്ചിറയിലും ലൈറ്റ് മാസ്റ്റര്‍ ലൈറ്റ്‌നിങ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനും കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാദിയോ ടെക്‌നോളജീസ് എന്നീ കമ്പനികള്‍ക്കാണ് എസ്‌ഐആര്‍ടി ഉപകരാര്‍ നല്‍കിയത്. 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നാണ് ഈ ഉപകരാറില്‍ പറയുന്നത്. 30 ശതമാനം ലൈഫ് മാസ്റ്ററിനും 60 ശതമാനം പ്രസാദിയോക്കും കൊടുക്കാമെന്നാണ് ധാരണ. ഈ കമ്പനികള്‍ക്കൊന്നും ഈ തരം പദ്ധതികളില്‍ യാതൊരു മുന്‍പരിചയവുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

എഗ്രിമെന്റുമായി മുന്നോട്ട് പോയപ്പോള്‍ ലൈറ്റ് മാസ്റ്റര്‍ കമ്പനി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പിന്മാറി. സര്‍ക്കാര്‍ പിന്നീട് പുതിയൊരു കരാറുമായി മുന്നോട്ട് വന്നു. 232 കോടിയുടെ പദ്ധതിയാണെന്ന് പ്രഖ്യാപിച്ചു. 75 കോടിക്ക് കമ്പനികള്‍ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിക്ക് സര്‍ക്കാര്‍ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോള്‍ 232 കോടിയായി. 81 കോടി രൂപ അധികം വന്നു. ഇതെങ്ങനെ സംഭവിച്ചു. ഇതിന് പിന്നില്‍ അഴിമതിയല്ലെങ്കില്‍ പിന്നെ എന്താണെന്നും ചെന്നിത്തല ചോദിക്കുന്നു.