പൊതുആനുകൂല്യ സ്ഥാപനങ്ങളെ കോര്‍പ്പറേറ്റ് നികുതി നിയമത്തില്‍ നിന്ന് ഒഴിവാക്കി

Gulf News GCC

ദുബൈ: മതം, ചാരിറ്റി, ശാസ്ത്രം, വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘടനകള്‍ ഉള്‍പ്പെടുന്ന പൊതു ആനുകൂല്യ സ്ഥാപനങ്ങളെ കോര്‍പ്പറേറ്റ് നികുതിയില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള പുതിയ യു എ ഇ കാബിനറ്റ് തീരുമാനം ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു.

യോഗ്യരായ പൊതു ആനുകൂല്യ സ്ഥാപനങ്ങള്‍ എല്ലാ പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ നിയമങ്ങളും അനുസരിക്കുന്നത് തുടരുകയും അവരെ ബാധിച്ചേക്കാവുന്ന എന്തെങ്കിലും മാറ്റങ്ങളെക്കുറിച്ച് ധനമന്ത്രാലയത്തെ അറിയിക്കണമെന്നും കോര്‍പ്പറേറ്റ് നികുതി നിയമത്തിലെ ആര്‍ട്ടിക്കിള്‍ (9) പ്രകാരമുള്ള ആവശ്യകതകള്‍ പാലിക്കണമെന്നും മന്ത്രാലയം ഇത് സംബന്ധിച്ച് പ്രസ്താവനയില്‍ അറിയിച്ചു.

പുതിയ ഉത്തരവ് അനുസരിച്ച് ധനമന്ത്രിയുടെ ശുപാര്‍ശ പ്രകാരം, ക്യാബിനറ്റിന് യോഗ്യതയുള്ള പൊതു ആനുകൂല്യ സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്ന് സ്ഥാപനങ്ങളെ ചേര്‍ക്കുകയോ, നീക്കം ചെയ്യുകയോ ചെയ്യാം. ഈ തീരുമാനത്തിലും കോര്‍പ്പറേറ്റ് നികുതി നിയമത്തിലും പറഞ്ഞിരിക്കുന്ന ആവശ്യകതകള്‍ പാലിക്കാത്ത മാറ്റങ്ങളെ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്യണമെന്നും ക്യാബിനറ്റ് തീരുമാനത്തില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള യോഗ്യതയുള്ള പൊതു ആനുകൂല്യ സ്ഥാപനം കോര്‍പ്പറേറ്റ് നികുതി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33ന് കീഴിലുള്ള അവരുടെ വരവുകളും, ചെലവുകളും സംബന്ധിച്ച് വ്യക്തതയും സുതാര്യതയും ഉറപ്പു വരുത്താനായി മന്ത്രാലയത്തിന് പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന സംഭാവനകളും സമ്മാനങ്ങളും കോര്‍പ്പറേറ്റ് നികുതി ആവശ്യങ്ങള്‍ക്കുള്ള കിഴിവ് ചെലവുകളായി അംഗീകരിക്കപ്പെടുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.