കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും പരിചരണത്തില്‍ ആദിവാസി യുവതിക്ക് വീട്ടില്‍ സുഖപ്രസവം

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: കനിവ് 108 ആംബുലന്‍സ് ജീവകാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും പരിചരണത്തില്‍ ആദിവാസി യുവതിക്ക് വീട്ടില്‍ സുഖപ്രസവം. പനമരം ഓടകൊല്ലി കോളനിയിലെ 29കാരിയാണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് സംഘം യുവതിയുടെ ആരോഗ്യനില വഷളാണെന്ന് മനസിലാക്കി കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.

കണ്ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് രഞ്ജിത്ത് ബാബു, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ബെസ്റ്റിന്‍ ജോസഫ് എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ബെസ്റ്റിന്‍ ജോസഫ് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ യുവതിയെ ആംബുലന്‍സിലേക്ക് മാറ്റുന്നത് സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി വീട്ടില്‍ തന്നെ പ്രസവം എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എല്‍.എച്ച്.ഐ ജെമിനി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ജോസി ജോസഫ്, ആശ വര്‍ക്കര്‍ ശൈലജ എന്നിവര്‍ ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 11.20ന് യുവതി കുഞ്ഞിന് ജന്മം നല്‍കി. ഉടന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ബെസ്റ്റിന്‍ ജോസഫ് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുവരെയും ആംബുലന്‍സ് പൈലറ്റ് രഞ്ജിത്ത് ബാബു പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.