കേരളത്തില്‍ പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ വന്‍കുറവ്

News

തിരുവനന്തപുരം: കേരളത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. 2015-16 വര്‍ഷത്തില്‍ 1000 ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ 1047 പെണ്‍കുട്ടികള്‍ ജനിച്ചിരുന്നെങ്കില്‍ പുതിയ സര്‍വെ പ്രകാരം 1000 ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ 951 പെണ്‍കുട്ടികളാണ് ജനിക്കുന്നത്. പെണ്‍കുട്ടികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ സംസ്ഥാനത്തും നടപടികള്‍ തുടങ്ങി. പ്രധാനമന്ത്രിയുടെ മാതൃവന്ദന യോജന സംസ്ഥാനത്തും നടപ്പാക്കാനാണ് തീരുമാനം. ഈ പദ്ധതി പ്രകാരം രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 6000 രൂപ നല്‍കും.

പെണ്‍കുട്ടികളുടെ ജനന നിരക്കിലുള്ള കുറവ് കണക്കിലെടുത്ത് കേന്ദ്ര പദ്ധതി നടപ്പിലാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന ശിശുവികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളിലാണ് പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ ഇടിവുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 929 പെണ്‍കുട്ടികളെന്നാണ് 2019-21ല്‍ നടത്തിയ കുടുംബാരോഗ്യ സര്‍വേയിലൂടെ കേന്ദ്രം പുറത്തുവിട്ടത്.