വൈദ്യ പരിശോധനക്കിടെ പ്രതിയുടെ കുത്തേറ്റ ഡോക്ടര്‍ മരിച്ചു

Crime Kerala

കൊല്ലം: പൊലീസ് കൊണ്ടുവന്ന പ്രതിയെ വൈദ്യപരിശോധന നടത്തുന്നതിനിടയില്‍ കുത്തേറ്റ് ഗുരുതര പരുക്കേറ്റ ഡോക്ടര്‍ ചികിത്സക്കിടെ മരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ ഡോക്ടര്‍ ആലപ്പുഴ സ്വദേശിനിയായ ഹൗസ് സര്‍ജന്‍ ഡോ. വന്ദന (25) ആണ് മരിച്ചത്. വൈദ്യ പരിശോധനക്കെത്തിച്ച അക്രമി സന്ദീപ് എന്നയാളാണ് ഡോക്ടറെ കുത്തിയത്. സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് മുതുകത്തും മുഖത്തുമാണ് പ്രതി കുത്തിയത്. തുടര്‍ന്ന് ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുന്ന പൊലീസുകാര്‍ ഉള്‍പ്പെടെ മറ്റ് നാല് പേരെയും ആക്രമിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. നെടുമ്പന യു പി സ്‌കൂളിലെ അധ്യാപകനാണ് സന്ദീപ്. ഡീ അഡിക്ഷന്‍ സെന്ററില്‍നിന്ന് എത്തിയ സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റിരുന്നു. തുടര്‍ന്നാണ് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നും ഡോക്ടര്‍ മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിലും മുതുകത്തും മുഖത്തുമെല്ലാമായി കുത്തി പരുക്കേല്‍പ്പിച്ചത്.