മുഖ്യമന്ത്രി നടത്തിയ ഓണസദ്യയ്ക്ക് വീണ്ടും 7.86 ലക്ഷം രൂപ അനുവദിച്ചു, ആകെ ചിലവ് 26.86 ലക്ഷമായി

Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യയ്ക്ക് 7.86 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചു. ഇതിനായി 19,00,130 രൂപ ചെലവായെന്നും നവംബര്‍ 8ന് ഹോട്ടലിന് പണം നല്‍കിയെന്നും പൊതുഭരണ വകുപ്പിന്റെ വിവരാവകാശ മറുപടി അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചതോടെ ചെലവ് 26,86130 രൂപ ആയി ഉയര്‍ന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തില്‍ വച്ചായിരുന്നു പൗര പ്രമുഖര്‍ക്ക് മുഖ്യമന്ത്രി ഓണസദ്യ നടത്തിയത്. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓണസദ്യയില്‍ അഞ്ച് തരം പായസമുള്‍പ്പെടെ 65 വിഭവങ്ങള്‍ ഉണ്ടായിരുന്നു. സ്വകാര്യ കേറ്ററിങ് സ്ഥാപനമാണ് സദ്യ വിളമ്ബിയത്.

ഇപ്പോള്‍ അധികമായി അനുവദിച്ച ഫണ്ട് എതു വകയിലാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഇത്രയും ഭീമമായ തുക ചെലവാക്കിയ സദ്യയില്‍ എത്രപേര്‍ പങ്കെടുത്തു എന്നു കൃത്യമായ കണക്കില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.