എം എല്‍ എയെ വെട്ടാന്‍ ഫണ്ട് നല്‍കാതെ സര്‍ക്കാര്‍; ആസ്തി വികസന ഫണ്ട് മുഴുവന്‍ അനുവദിച്ച് സര്‍ക്കാറിന് എം എല്‍ എ യുടെ ചെക്ക്

Kottayam

പാലാ: പാലായുടെ മലയോര മേഖലയില്‍ വികസനമെത്തിച്ചു കൈയ്യടി നേടിയ മാണി സി കാപ്പന്‍ എം എല്‍ എയെ വെട്ടാന്‍ തകര്‍ന്ന മൂന്നിലവ് കടവുപുഴ പാലത്തിന് പണമനുവദിക്കാത്ത സര്‍ക്കാരിന് ആസ്തി വികസന ഫണ്ട് അനുവദിച്ച് എം എല്‍ എ യുടെ ചെക്ക്.

2021 ലെ അതിതീവ്ര മഴയില്‍ പാലം തകര്‍ന്നതോടെ ഈ മേഖലയിലെ ആളുകള്‍ ഒറ്റപ്പെട്ടു. 25 കിലോമീറ്റര്‍ ദൂരം മാറി സഞ്ചരിച്ചാല്‍ മാത്രമേ മൂന്നിലവില്‍ എത്താന്‍ കഴിയൂ എന്ന അവസ്ഥ ഉണ്ടായി. സമയനഷ്ടത്തിനു പുറമേ യാത്രാ ചിലവും ആളുകള്‍ക്ക് ബാധ്യതയായി മാറി. ഇതോടെ ഈ മേഖലയിലെ പല കുട്ടികളും സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. ഉദ്യോഗസ്ഥരും മന്ത്രിമാരും മാറി മാറി വന്ന് വാഗ്ദാനങ്ങള്‍ നല്‍കി. വാഗ്ദാനങ്ങള്‍ പാഴ് വാക്കുകളായതോടെ ജനങ്ങളുടെ ദുരിതം രണ്ടു വര്‍ഷത്തോളം പിന്നിട്ടു. പാലം പണിക്കു സര്‍ക്കാര്‍ നടപടി എടുക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ദുഷ്‌ലാക്കാണെന്ന ആരോപണം മാണി സി കാപ്പന്‍ ഉന്നയിച്ചു. പണമനുവദിക്കാതെ എം എല്‍ എ വെട്ടിലാക്കാന്‍ സര്‍ക്കാറിനെ നിര്‍വ്വഹിക്കുന്നവര്‍ കച്ചകെട്ടിയിറങ്ങി. ഇതോടെ തന്റെ ആസ്തി വികസന ഫണ്ടില്‍ ലഭ്യമായ 5 കോടി രൂപയില്‍ 4 കോടി രൂപയും കടവുപുഴ പാലത്തിന് അനുവദിച്ചു കൊണ്ട് എം എല്‍ എ ചെക്കു പറഞ്ഞു.

മണ്ഡലത്തിലെ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കു ചെലവൊഴിക്കേണ്ടതുകയാണ് സര്‍ക്കാര്‍ അവഗണനമൂലം പാലത്തിനായി അനുവദിക്കുന്നതെന്ന് എം എല്‍ എ വികാരഭരിതനായി പറഞ്ഞു. മൂന്നിലവിലെ ജനങ്ങളുടെ ദുരിതം കാണാതിരിക്കാന്‍ ആവില്ലെന്നു പറഞ്ഞ മാണി സി കാപ്പന്‍ പാലായിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. പാലയോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചതായി എം എല്‍ എ പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ നടപടിക്കെതിരെ പാലായില്‍ വ്യാപക അമര്‍ഷം ഉയര്‍ന്നു കഴിഞ്ഞു.