കര്‍ണാടക നല്‍കുന്ന പാഠം ഫാഷിസത്തെ ചെറുക്കാന്‍ കഴിയുമെന്ന സന്ദേശം: വിസ്ഡം ഓറിയന്‍റേഷന്‍ ക്യാംപ്

Kozhikode

കോഴിക്കോട്: കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മതനിരപേക്ഷ മൂല്യങ്ങള്‍ക്കും ജനാധിപത്യ മാര്‍ഗങ്ങള്‍ക്കുള്ള അംഗീകാരമെന്നും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ഓറിയന്റേഷന്‍ കാംപ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളും ഇതര വിശ്വാസി സമൂഹത്തോടുള്ള ആദരവ് വെച്ച് പുലര്‍ത്തുവാനും സംരക്ഷിക്കാനും ഭൂരിപക്ഷ സമൂഹം തയ്യാറാണെന്ന പ്രഖ്യാപനമാണ് കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലമെന്നും ക്യാംപ് വിലയിരുത്തി.

കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ അധികാരത്തില്‍ വന്നവരെ വിലക്ക് വാങ്ങിയും ഭീഷണിപ്പെടുത്തിയും അധികാര പ്രയോഗത്തിലൂടെ ഭരണം പിടിച്ചെടുത്തവര്‍ക്കുമുള്ള ശക്തമായ തിരിച്ചടിയാണ് കന്നട സമൂഹം നല്‍കിയതെന്നും ജില്ലാ ഓറിയന്റേഷന്‍ ക്യാംപ് വിലയിരുത്തി. രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടികളുടെ ദേശീയതലത്തിലുള്ള ഐക്യം ശക്തിപ്പെടുത്താന്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വഴി സാധിക്കണമെന്നും ഓറിയന്റേഷന്‍ ക്യാംപ് ആവശ്യപ്പെട്ടു.

അധികാര ദുര്‍വിനിയോഗത്തിലൂടെ കഴിഞ്ഞ തവണ കര്‍ണാടക നിയമസഭ പിടിച്ചെടുക്കുകയും ന്യൂനപക്ഷ വേട്ട ശക്തമാക്കുകയും ഹിജാബ് നിരോധനം ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ പൗരാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഫാഷിസ്റ്റ് ശക്തികള്‍ക്കുള്ള വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് ജില്ലാ ഓറിയന്റേഷന്‍ ക്യാംപ് വിലയിരുത്തി.

ദക്ഷിണേന്ത്യയിലേക്കുള്ള ബി ജെ പിയുടെ കടന്നുകയറ്റത്തിനുള്ള തിരിച്ചടിയാണ് കര്‍ണാടകയിലെ മതേതര സമൂഹം ജനാധിപത്യ മാര്‍ഗത്തിലൂടെ നല്‍കിയതെന്നും ഓറിയന്റേഷന്‍ ക്യാംപ് കൂട്ടിച്ചേര്‍ത്തു. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ടി ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി പി സലീം, അബൂബക്കര്‍ സലഫി, കെ സജ്ജാദ്, പി യൂ സുഹൈല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നജീബ് ചെറുവടി, മകബൂല്‍ അത്തോളി, അബ്ദുറഹ്മാന്‍ കല്ലായി, പി സി ജംസീര്‍, താഹ കല്ലായി എന്നിവര്‍ പ്രസംഗിച്ചു.