ദീര്‍ഘദൂര സ്വകാര്യ ബസ് പോയിന്‍റ് 12 മുതല്‍ മാറുന്നു; ആദ്യഘട്ടത്തില്‍ മുനിസിപ്പല്‍ ലൈബ്രറിക്ക് എതിര്‍വശത്തെ വെയിറ്റിംഗ് ഷെഡില്‍

Kottayam

പാലാ: ദീര്‍ഘദൂര അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ പോയിന്റ് ജനറല്‍ ആശുപത്രി ജംഗ്ഷനു താഴെ വണ്‍വേയില്‍ നിന്നും 12 മുതല്‍ മാറ്റുമെന്ന് പാലാ നഗരസഭാദ്ധ്യക്ഷ ജോസിന്‍ ബിനോ പറഞ്ഞു. കിഴതടിയൂര്‍ ബൈപാസിലേക്ക് മാറ്റാന്‍ ആണ് തീരുമാനമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ബൈപ്പാസില്‍ ബസ് ബേയും ടോയ്‌ലറ്റ് സൗകര്യവും സ്ഥാപിക്കുന്നതുവരെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ ജനറല്‍ ആശുപത്രിയ്ക്കു താഴെ മുനിസിപ്പല്‍ ലൈബ്രറിയുടെ എതിര്‍വശത്തെ ബസ് സ്‌റ്റോപ്പില്‍ താത്ക്കാലികമായി സൗകര്യം അനുവദിക്കും. ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു പോയിന്റ് അനുവദിക്കുന്ന സ്ഥലത്ത് പരമാവധി 15 മിനിറ്റ് സമയം പാര്‍ക്കിംഗ് അനുവദിക്കും. കൂടുതല്‍ സമയം പാര്‍ക്കു ചെയ്യേണ്ട ബസുകള്‍ക്ക് ബൈപ്പാസില്‍ പാര്‍ക്കു ചെയ്യാവുന്നതാണ്.

പൊന്‍കുന്നം ഭാഗത്തു നിന്നും വരുന്ന ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ പന്ത്രണ്ടാം മൈലില്‍ നിന്നും തിരിഞ്ഞ് കടപ്പാട്ടൂര്‍ വഴി ബസ് സ്‌റ്റോപ്പില്‍ എത്തി ആളെ കയറ്റാവുന്നതാണ്. പൊന്‍കുന്നം പാലം കടന്നു വരുന്ന ബസുകള്‍ കൊട്ടാരമറ്റത്ത് ചെന്ന് തിരിച്ചു വരുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. കിഴതടിയൂര്‍ ബൈപ്പാസിലേക്ക് മാറ്റുമ്പോള്‍ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലെന്ന യാത്രക്കാരുടെ പരാതി പരിഗണിച്ചാണ് താത്കാലിക സംവീധാനം ക്രമീകരിക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

ആശുപത്രി ജംഗ്ഷനു താഴെ ദീര്‍ഘദൂരസ്വകാര്യ ബസുകള്‍ ആളെടുക്കുവാന്‍ വണ്ടി നിറുത്തുന്നത് ഗതാഗതക്കുരുക്കിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഈ മേഖലയിലെ വ്യാപാരത്തെയും ആശുപത്രിയിലെത്തുന്നവര്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയായിരുന്നു പാര്‍ക്കിംഗ്. ഇതിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ആണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ പോയിന്റ് ബൈപ്പാസിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

തീരുമാനം നടപ്പിലാക്കാനുള്ള ക്രമീകരണങ്ങള്‍ക്കായി ട്രാഫിക് പോലീസ്, ഗതാഗത വകുപ്പ് എന്നിവരെ ചുമതലപ്പെടുത്തി. ചെയര്‍പേഴ്‌സന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിയ്ക്കക്കണ്ടം, എബി ജെ ജോസ്, ജോസുകുട്ടി പൂവേലില്‍, കെ കെ ഗിരീഷ്, കെ എസ് മനോജ്കുമാര്‍, ട്രാഫിക് എസ് ഐ എം സി രാജു, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ ബാബു എന്നിവര്‍ പ്രസംഗിച്ചു.