ലോക്കല്‍ വാഹനങ്ങളില്‍ നിര്‍മ്മാണ സാമഗ്രികള്‍ കയറ്റിക്കൊണ്ട് പോകുന്നതിന് ഇളവുകള്‍ അനുവദിക്കണം: രാജു അപ്‌സര

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: വാഹനത്തിന്റെ നിര്‍മ്മിത അളവിനെക്കാള്‍ കൂടുതല്‍ വലുപ്പത്തില്‍ ഉള്ള ഒരു സാധനവും ഇരുവശങ്ങളിലേക്കോ മുന്‍പിലേക്കോ പുറകിലേക്കോ കയറ്റിക്കൊണ്ട് പോകുവാന്‍ പാടില്ല എന്ന നിയമം ക്യാമറയുടെ സഹായത്തോടെ നടപ്പാക്കുവാന്‍ തുടങ്ങിയാല്‍ നാട്ടിലെ ചെറുകിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം പ്രവര്‍ത്തനങ്ങളും നിലയ്ക്കുമെന്ന് വ്യാപായി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര. മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ വരാതെ സാധനങ്ങള്‍ കൊണ്ടുപോകേണ്ടിവരുന്ന ചെറുകിട, ഇടത്തരം വ്യാപാരികള്‍, ഓട്ടോ റിക്ഷ, പെട്ടി ഓട്ടോ, പിക്കപ്പ്, ചെറിയ ഇടത്തരം ലോറികളുടെ ഉടമസ്ഥര്‍, വാടകക്ക് എടുക്കുന്നവര്‍ തുടങ്ങിയവരില്‍ നിന്നും ഇരുപതിനായിരം രൂപ പിഴ ഈടാക്കുന്ന നടപടി ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും് രാജു അപ്‌സര ആവശ്യപ്പെട്ടു. കേരളത്തിലെ ചെറുകിട സംരംഭകരെ മുഴുവന്‍ തകര്‍ക്കുന്ന ഈ നടപടി ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി എന്നിവര്‍ക്ക് സംസ്ഥാന പ്രസിഡന്റ് നല്‍കി.

നമ്മുടെ നാട്ടില്‍ പ്രധാന പാതകള്‍ ഒഴിച്ചാല്‍ മിക്കയിടങ്ങളിലും ഉള്‍പ്രദേശങ്ങളില്‍ ഇടുങ്ങിയ റോഡുകള്‍ ആണ്. അവിടെയെല്ലാം വീടുകളും കെട്ടിട സമുച്ചയങ്ങളും നിര്‍മ്മിക്കപ്പെടുന്നു. അത്തരം റോഡുകളിലൂടെ ചെറിയ ലോറികളിലും അതുപോലെയുള്ള വണ്ടികളിലും മാത്രമേ ലോഡ് കൊണ്ടുപോകുവാന്‍ കഴിയുകയുള്ളൂ. കമ്പി, പൈപ്പ്, ടാങ്കുകള്‍ തുടങ്ങിയവയും വാര്‍ക്കപ്പണിക്കുള്ള തട്ടുമുട്ട് സാധനങ്ങള്‍, തടി ഉരുപ്പടികള്‍ തുടങ്ങിയവ ഇത്തരത്തില്‍ ആണ് കൊണ്ടുപോകുന്നത്. വീട് മാറ്റം പ്രമാണിച്ച് സാധനങ്ങള്‍ കൊണ്ടുപോകുന്നത് പോലും ഇത്തരത്തില്‍ ആണ്.

ചെറിയ ലോഡുകള്‍ക്ക് വേണ്ടി വലിയ വണ്ടികള്‍ വിളിക്കുന്നതും ചെറിയ റോഡുകളില്‍ വലിയ വണ്ടികള്‍ പോകുവാന്‍ കഴിയില്ല എന്നതും ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. മനുഷ്യത്വ രഹിതമായ ഇത്തരം നടപടികള്‍ മൂലം ചെറുകിട ഇടത്തരം വ്യാപാരികളും ഇതര സംരംഭകരും പെട്ടി ഓട്ടോ, പിക് അപ്പ് വാഹനങ്ങള്‍ ഓടിച്ച് കഴിയുന്നവരും അവയിലെ തൊഴിലാളികളുടെയും ജീവിതമാര്‍ഗ്ഗം തന്നെ തകര്‍ക്കപ്പെടും.

ഒരു മനുഷ്യായുസ്സിന്റെ മുക്കാല്‍ ഭാഗവും അന്യനാട്ടില്‍ കഷ്ടപ്പെട്ട ശേഷം ജന്മനാട്ടില്‍ ചെറിയ തോതില്‍ ഒരു തൊഴില്‍ ചെയ്ത് ജീവിക്കാനായി ഒരു കൊച്ചു കടയോ മറ്റോ ആരംഭിച്ചവരും ലോണ്‍ എടുത്ത് വാഹനങ്ങള്‍ ഓടിക്കുന്നവരും ഒക്കെയാണ് ഭൂരിഭാഗം പേരും. ഇത്തരക്കാരെ എല്ലാം ദോഷകരമായി ബാധിക്കുന്നതാണ് ഈ നടപടി. ചെറുകിട സംരംഭകരുടെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കുന്ന ഇത്തരം നിയമങ്ങള്‍ കണ്ണടച്ച് നടപ്പിലാക്കുമ്പോള്‍ അവ നാടിന്റെ സാമൂഹ്യ അവസ്ഥക്ക് ഏല്‍പ്പിക്കുന്ന ആഘാതം കൂടി കണ്ണ് തുറന്നുകാണുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും എന്നാല്‍ സംസ്ഥാനന്തര ചരക്ക് വാഹനങ്ങള്‍ക്ക് ഇളവ് നല്‍കേണ്ടതില്ല എന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവശ്യപ്പെട്ടു.