2024 മേയില്‍ നടക്കേണ്ട ലോക്‌സഭാ തെരഞ്ഞടുപ്പ് ഡിസംബറില്‍ തന്നെ നടത്താന്‍ BJP തലപ്പത്ത് ആലോചന

Analysis

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

ദില്ലി കത്ത് / ഡോ.കൈപ്പാറേടന്‍

ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം 2024 മേയില്‍ നടക്കേണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി നേരത്തെ നടത്താന്‍ BJP തലപ്പത്ത് ആലോചന നടക്കുന്നതായി സൂചന. മിസ്സോറാം ഒഴികെ BJP യും കോണ്‍ഗ്രസ്സും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവ. കര്‍ണ്ണാടകക്കു പിന്നാലെ ഈ സംസ്ഥാനങ്ങളിലും BJPക്കു തിരിച്ചടി നേരിട്ടേക്കാനിടയുണ്ട് എന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കമെന്ന് അറിയുന്നു.

മിസ്സോറാമില്‍ BJP കാര്യമായ ഒരുശക്തിയല്ല. പ്രാദേശിക കക്ഷികള്‍ക്കാണ് അവിടെ പ്രസക്തി. BJPക്കും കോണ്‍ഗ്രസ്സിനും അവിടെ കേവല സാന്നിദ്ധ്യം മാത്രമാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നാലു സംസ്ഥാനങ്ങളില്‍ ഭരണം കിട്ടാത്ത സ്ഥിതിയുണ്ടായാല്‍ കര്‍ണ്ണാടകയിലും ഹിമാചലിലും തോറ്റ BJP ക്കത് കൂനില്‍മേല്‍ കുരുവാകും എന്നതില്‍ സംശയമില്ല. അത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നാല്‍ അത് രാജ്യം മുഴുവന്‍ ഒരു പ്രതിപക്ഷ തരംഗം ഉണ്ടാക്കുവാനുള്ള സാദ്ധ്യത 100 ശതമാനമാണ്. ഇതു മുന്നില്‍ക്കണ്ടാണ് പുതിയ നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കേ ഭരണകക്ഷിയായ ബി ജെ പിയും കോണ്‍ഗ്രസുള്‍പ്പടെയുള്ള മറ്റെല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വികസന പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ അവ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പാട്‌നയില്‍ ആഹ്വാനം ചെയ്തു. രാജ്യത്ത് തിരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന് ആര്‍ക്കും അറിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

രാജ്യത്ത് ഈ വര്‍ഷം തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനാണ് സാദ്ധ്യതയെന്നു നിതീഷ് കുമാര്‍ തറപ്പിച്ചു പറഞ്ഞു. രാജ്യത്ത് എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടക്കാമെന്ന നിതീഷ് കുമാറിന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും ഇതേ മട്ടില്‍ പ്രസ്താവനയിറക്കിയിരുന്നു. കര്‍ണാടകയിലെ തോല്‍വി ആവര്‍ത്തിക്കുമെന്ന ഭീതിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് BJP നേരത്തെ പ്രഖ്യാപിച്ചേക്കുമെന്നും ഓരോ ദിവസം കഴിയുന്തോറും രാജ്യത്തുടനീളം ബി ജെ പിയുടെ സ്വാധീനം കുറയുകയാണെന്നുമാണ് സ്റ്റാലിന്‍ പറഞ്ഞത്.