ഗ്രോ വാസുവിനെ തുണച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു

Kerala

കോഴിക്കോട്: ഗ്രോ വാസുവിന് പിന്തുണയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു. ഏഴിന് തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് മാനാഞ്ചിറ ഡി ഡി ഓഫിസിന് മുന്നിലാണ് പരിപാടി. പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം കാണാനുള്ള അവകാശം പൊലീസ് തടഞ്ഞതിനെ ചോദ്യം ചെയ്തതിനാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

യു കെ കുമാരന്‍, എം എന്‍ കാരശ്ശേരി, ഖദീജ മുംതാസ്, കല്‍പ്പറ്റ നാരായണന്‍, ഡോ പി കെ പോക്കര്‍, വി ടി മുരളി, ഹമീദ് ചേന്ദമംഗല്ലൂര്‍, പോള്‍ കല്ലാനോട്, കെ അജിത, എം എം സചീന്ദ്രന്‍, വി പി സുഹറ, കെ കെ സുരേന്ദ്രന്‍, കബനി, എന്‍ പി ചേക്കുട്ടി, ഡോ ആസാദ് തുടങ്ങിയവര്‍ ഒത്തുചേരലിനെത്തും. ഫോറം എഗെന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍ ആന്റ് ഒപ്രഷന്റെ (ഫാഡോ) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രാജ്യത്തെ വിഖ്യാത സമരങ്ങളിലെല്ലാം പങ്കാളിയായ വാസുവേട്ടന്റെ പ്രതിഷേധം ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കുയാണ് വേണ്ടതെന്ന് കെ കെ സുരേന്ദ്രന്‍ പറഞ്ഞു. മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികള തീവ്രവാദികളെന്ന് മുദ്രകുത്തിയതിനെതിരെ വി എസ് അച്ചുതാനന്ദന്‍ പ്രതിഷേധിച്ചിരുന്നു. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ആന്റണി സര്‍ക്കാര്‍ തയ്യാറായില്ല. സമാന രീതിയിലുള്ള പ്രതികരണമാണ് വാസുവേട്ടന്റെ ഭാഗത്ത് നിന്ന് കേസിനാസ്പദമായ സംഭവത്തിലുണ്ടായത്. സാമ്പ്രദായിക സമരരൂപങ്ങള്‍ കൈവിട്ട് പുതിയ കാലത്ത് പ്രതിഷേധങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്നുള്ള സ്വാതന്ത്ര്യമാണ് ഈ കേസിലൂടെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നീക്കത്തെ പ്രതിരോധിക്കുവാന്‍ ജനങ്ങള്‍ അണിനിരക്കണമെന്ന സന്ദേശമാണ് കോഴിക്കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.