സ്വയം വെടിയുതിര്‍ത്ത് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Crime

കോഴിക്കോട്: സ്വയം വെടിയുതിര്‍ത്ത് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നഗരത്തിലെ ലോഡ്ജ് മുറിയിലാണ് യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയിരുന്നത്. നടുവണ്ണൂര്‍ കാവുന്തറ പള്ളിയത്ത്കുനി സ്വദേശി കളരി പറമ്പത്ത് ഷംസുദ്ദീനാണ് (38) മരിച്ചത്. ഒക്ടോബര്‍ 31 പുലര്‍ച്ചെയാണ് ഷംസുദ്ദീനെ കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതര പരിക്കുകളോടെയാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയര്‍ഗണില്‍ നിന്നും തലയ്ക്ക് വെടിയേറ്റ നിലയിലാണ് യുവാവിനെ കാണപ്പെട്ട്.

യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ മാവൂര്‍ റോഡിലാണ് കാണിച്ചത്. നടക്കാവ് പൊലീസും ബന്ധുക്കളും ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. ടവര്‍ ലൊക്കേഷനില്‍ കൂടുതല്‍ വ്യക്തത വരുത്തിയ പൊലീസ് യുവാവ് മുറിയെടുത്ത ലോഡ്ജിലെത്തി മുട്ടിവിളിച്ചു. വാതില്‍ തുറക്കാതിരുന്നതോടെ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് തലക്ക് വെടിയേറ്റ നിലയില്‍ കാണുന്നത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന യുവാവ് വെള്ളിയാഴ്ച 12 മണിയോടെയാണ് മരിച്ചത്. ഭാര്യ സൈനബ. രണ്ട് മക്കളുണ്ട്. കുടുംബപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.