ഷബ്‌നയുടെ ആത്മഹത്യ; ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ഒളിവിലെന്ന് പൊലീസ്

Crime

കോഴിക്കോട്: ഓര്‍ക്കാട്ടേരിയിലെ ഷബ്‌ന ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഒളിവിലാണെന്ന് പൊലീസ്. അതിനിടെ ഷബ്‌നയുടെ ബന്ധുക്കളുടെ മൊഴി ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും രേഖപ്പെടുത്തി. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഷബ്‌നയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരെ ചുമത്തുമെന്നും ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന ആരോപണം ഷബ്‌നയുടെ ബന്ധുക്കളില്‍ നിന്നും ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ അന്വേഷണം കാര്യക്ഷമമല്ലെന്നും ബന്ധുക്കള്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎസ്പി ഷബ്‌നയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട് വീണ്ടും മൊഴിയെടുത്തത്.

നിലവില്‍ ഷബ്‌നയെ മര്‍ദിച്ച ബന്ധു ഹനീഫയെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് കുടുംബത്തിന്റെ വിമര്‍ശനം, ദൃക്‌സാക്ഷിയായ മകള്‍ മൊഴി നല്‍കിയിട്ടും ബന്ധുക്കളെ ചോദ്യം ചെയ്യുന്നില്ലെന്ന് കുടുംബം കുറ്റപ്പെടുത്തിയിരുന്നു.

ഷബ്‌നയെ മര്‍ദിക്കുന്ന സിസി ടിവി ദൃശ്യവും ഫോണിലെ ദൃശ്യങ്ങളും നല്‍കിയത് ഷബ്‌നയുടെ കുടുംബം തന്നെയാണ്. പൊലീസ് പുതിയ തെളിവ് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോപിക്കുന്ന കുടുംബം, അന്വേഷണത്തില്‍ പുരോഗതി ഇല്ലെങ്കില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും പറയുന്നു.