കോളേജ് വിദ്യാര്‍ഥിനി ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍, അന്വേഷണം വേണമെന്ന് മാതാവ്

Crime

ബംഗളൂരു: ഇരുപതുകാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് മാതാവ്. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് മാതാവും സാമൂഹ്യപ്രവര്‍ത്തകയുമായ സൗമ്യ പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. സൗമ്യയുടെ പരാതിയില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളില്‍ നിന്ന് വരും ദിവസങ്ങളില്‍ പൊലീസ് മൊഴിയെടുക്കും. വീടിന്റെ പരിസര പ്രദേശങ്ങളിലുള്ള സിസി ടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ കോളേജിലെ നാലാം സെമസ്റ്റര്‍ ബിബിഎ വിദ്യാര്‍ഥിനിയായ പ്രഭുധ്യായയെ മേയ് 15നാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ് കുളിമുറിയില്‍ രക്തം വാര്‍ന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മകള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നാണ് അമ്മയുടെ ആരോപണം. താന്‍ വന്നപ്പോള്‍ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും സൗമ്യ പറഞ്ഞു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു.