അവയവദാന പ്രചാരണത്തില്‍ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ഏരീസ് ഗ്രൂപ്പ്: സ്ഥാപനത്തില്‍ നിന്ന് 1625 വോളണ്ടിയേഴ്‌സ് പ്രതിജ്ഞയെടുത്തു

UAE

ഷാര്‍ജ: അവയവദാനം സംബന്ധിച്ച ആശങ്കകള്‍ അകറ്റുന്നതിനും അവയവദാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഏരീസ് ഗ്രൂപ്പ് നടപ്പിലാക്കിയ അവയവദാന പ്രതിജ്ഞയ്ക്ക് വേള്‍ഡ് റെക്കോര്‍ഡ്. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ അവയവദാന പ്രതിജ്ഞ എടുത്ത സ്ഥാപനം എന്നതിനുള്ള വേള്‍ഡ് റെക്കോര്‍ഡ് ആണ് ഏരീസ് ഗ്രൂപ്പ് നേടിയത്. ഡിസംബര്‍ ഏഴിന് ഇത് സംബന്ധിച്ച പ്രചരണത്തിന്റെ ഭാഗമായി സ്ഥാപനത്തില്‍ നിന്ന് 1625 വ്യക്തികള്‍ വോളണ്ടിയര്‍മാരായി അണിചേര്‍ന്നു പ്രതിജ്ഞ എടുത്തിരുന്നു.

അവയവദാന പ്രതിജ്ഞ ക്യാമ്പയിന്റെ ഔദ്യോഗിക ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ചടങ്ങില്‍ ഗ്രീന്‍ ലൈഫ് ഫൗണ്ടര്‍ ഫാദര്‍ ഡേവിസ് ചിറാമില്‍ മുഖ്യ അതിഥിയായി. ഏരീസ് ഗ്രൂപ്പിന്റെ ക്രിസ്മസ് ആഘോഷത്തിന് ഇതോടുകൂടി നിറപ്പകിട്ട് ഇരട്ടിയായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി. കെ. പ്രതീപ്, ജോ. ജനറല്‍ സെക്രട്ടറി ജിബി ബേബി, ട്രഷറര്‍ ഷാജി ജോണ്‍, മുന്‍ സെക്രട്ടറി വൈ എ റഹീം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യു എ ഇ യില്‍ നിന്ന് പകുതിയിലേറെ പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനത്തിന്റെ മറ്റ് ബ്രാഞ്ചുകളില്‍ നിന്ന് നിരവധി ആളുകളും ഈ പ്രതിജ്ഞയില്‍ പങ്കുകൊണ്ട് സമ്മതപത്രം നല്‍കി. ഒപ്പം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂടുതല്‍ മികച്ച ആരോഗ്യ സംരക്ഷണവും അവയവദാനത്തിലൂടെ സ്ഥാപനം ലക്ഷ്യമിടുകയാണ്. പതിനെട്ട് വയസ്സിനു മുകളില്‍ പ്രായമുള്ള ജീവനക്കാരുടെ കുടുംബാംഗങ്ങളും ഈ ക്യാമ്പയിനില്‍ ഭാഗമായിട്ടുണ്ട്. ഭാവിയില്‍ ഏരീസ് ഗ്രൂപ്പിന്റെ ഒഴിവുകളില്‍ 90% അവയവദാന പ്രതിജ്ഞ/പ്രചരണത്തെ അടിസ്ഥാനമാക്കി റിസര്‍വ് ചെയ്യപ്പെടും. അത്തരം EQ സംബന്ധമായ പരിശ്രമങ്ങളെ ജീവനക്കാരുടെ എഫിഷ്യന്‍സി വര്‍ദ്ധിക്കുന്നതിന് വേണ്ടിയുള്ള ടൂള്‍ ആയ എഫിസത്തിലൂടെ പരിഗണിക്കപ്പെടുകയും ചെയ്യും.

സാമൂഹ്യ പ്രതിബദ്ധതാരംഗത്ത് ഇത് ഒരു പുതിയ മുതല്‍ക്കൂട്ടാണെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സര്‍ സോഹന്‍ റോയ് പറഞ്ഞു. ‘ ലോകത്ത്, നിലവില്‍ ഈ രംഗത്ത് ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് നല്‍കപ്പെടുന്ന ഏറ്റവും വലിയ സംഭാവനയാണ് ഇത്. യുഎയില്‍ ഗ്രീന്‍ ലൈഫുമായി ചേര്‍ന്നാണ് ഇത് നടപ്പിലാക്കിയത്. യുഎ യില്‍ ഇതിന്റെ പ്രചരണത്തിന് ഭരണകര്‍ത്താക്കളില്‍ നിന്ന് ഔദ്യോഗിക അംഗീകാരം കരസ്ഥമാക്കിയ ഫാദര്‍ ഡേവിസ് ചിറമേല്‍ ആണ് ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരുന്നതിലൂടെ അവയവങ്ങളുടെ ലഭ്യത വര്‍ദ്ധിക്കുകയും വില കുറയുകയും ചെയ്യും. അവയവ മാഫിയയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയും കാലക്രമേണ അത്തരത്തിലുള്ള മാഫിയകള്‍ ഇല്ലാതാവുകയും ചെയ്യും.ഇത്തരത്തിലുള്ള ഒരു മഹത്തായ ലക്ഷ്യവും ഏരീസ് മുന്നോട്ട് വെക്കുന്നുണ്ട്.

ഏരീസ് ഗ്രൂപ്പില്‍ നിന്ന് ഈ പ്രതിജ്ഞയില്‍ പങ്കാളികളായ എല്ലാവര്‍ക്കും ജീവിതകാലത്ത് അവരുടെ അവയവങ്ങള്‍ സംരക്ഷിക്കുന്നതിനും അതിലൂടെ അവരുടെ ജീവിത ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നതാണ്. പൊതുവേ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മെറ്റബോളിസം, ജലം, മലിനീകരണം (വായു ജലം, ശബ്ദം, റേഡിയേഷന്‍ എന്നിവയിലൂടെയുള്ള), ദുശ്ശീലങ്ങള്‍, മാനസിക സമ്മര്‍ദ്ദം, നിരന്തരം മരുന്നു ഉപയോഗം, അമിത വണ്ണം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് ഒരാളുടെ ആരോഗ്യാവസ്ഥയെയും അവയവാവസ്ഥയേയും നിര്‍ണയിക്കുന്നത്. ഇവ ശരിയായ രീതിയില്‍ സംരക്ഷിക്കുന്നതിനും അതിലൂടെ ജീവിത ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനും പരമാവധി സഹായവും സ്ഥാപനത്തില്‍ നിന്ന് ലഭ്യമാക്കും ‘ സോഹന്‍ റോയ് അറിയിച്ചു.

അവയവദാനത്തില്‍ പങ്കാളികളാകുന്നതിലൂടെ ജീവനക്കാരുടെ ശരീരം മികച്ച രീതിയില്‍ പരിചരിക്കുന്നതിന് ആവശ്യമായിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സ്ഥാപനത്തില്‍ നിന്ന് നല്‍കും. ഇത്തരമൊരു പ്രതിജ്ഞ എടുത്തതിലൂടെ ഏറ്റവും മികച്ച ഗുണം ലഭിക്കുന്നത് ഓരോ ജീവനക്കാര്‍ക്കും തന്നെയാണ്, കാരണം ഇതിലൂടെ അവരുടെ ജീവിത ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നു.

സമുദ്ര സംബന്ധിയായ വ്യാവസായിക മേഖലയില്‍ ആഗോളതലത്തിലെ മുന്‍നിരക്കാരായ ഏരീസ് ഗ്രൂപ്പിന് അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവുമുണ്ട്. 25 ഓളം രാജ്യങ്ങളില്‍ അറുപതിലേറെ കമ്പനികളടങ്ങുന്ന ഒരു വിശാല സാമ്രാജ്യം തന്നെ ഷാര്‍ജ ആസ്ഥാനമായ ഈ ഗ്രൂപ്പിന് ഉണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയതിലും സ്ഥാപനം മുന്നിലാണ്.